ബെംഗളൂരു സ്ഫോടന കേസ്, പുതിയ തെളിവുകൾ ലഭിച്ചതായി കർണാടക സർക്കാർ 

ബെംഗളൂരു: ബെംഗളൂരു സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ പുതിയ തെളിവുകള്‍ ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണക്കോടതിക്കു നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേസിലെ 21 പ്രതികള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ച സുപ്രീം കോടതി അന്തിമ വിചാരണ സ്‌റ്റേ ചെയ്തു.

പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിച്ചതിനു പിന്നാലെ അന്തിമ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ജസ്റ്റിസ് മാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഈ ആവശ്യം അംഗീകരിച്ചു.

വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ ഇനി പരിഗണിക്കാന്‍ കഴിയില്ലെന്നാണ് പ്രതികളുടെ വാദം. പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് വിചാരണ അനന്തമായി നീട്ടും എന്നും പ്രതികളുടെ അഭിഭാഷകന്‍ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us