ശ്രീ നാരായണ ഗുരുവിനെ കർണാടക സാമൂഹിക പാഠപുസ്തകത്തിൽ വീണ്ടും ഉൾപ്പെടുത്തുന്നു 

ബെംഗ്ളൂരു : പാഠ പുസ്തക പ്രതിഷേധത്തിനു ഒടുവില്‍ സാമൂഹികപരിഷ്‌കര്‍ത്താവ് ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം കര്‍ണാടകത്തിലെ സാമൂഹികപാഠപുസ്തകത്തില്‍ വീണ്ടും ഉള്‍പെടുത്തുന്നു.

ഇതുസംബന്ധിച്ച്‌ ഉത്തരവ് ഉടൻ പുറത്ത് വിടുമെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ് പറഞ്ഞു.

വിവാദത്തെ തുടർന്ന് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയ ഭാഗങ്ങൾ സാമൂഹികപാഠപുസ്തകത്തില്‍ത്തന്നെ തിരിച്ചെടുക്കാനാണ് ഇപ്പോള്‍ തീരുമാനമായത്.

കര്‍ണാടകത്തിലെ സ്‌കൂള്‍ പാഠപുസ്തക പരിഷ്‌കരണത്തിലാണ് പത്താംക്ലാസിലെ സാമൂഹികപാഠപുസ്തകത്തില്‍ നിന്ന് ശ്രീനാരായണഗുരുവിനെപ്പറ്റിയുള്ള പാഠഭാഗം ഒഴിവാക്കിയത്. ഇതിനെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമുയര്‍ന്നതോടെ ഇത് കന്നഡ ഓപ്ഷനല്‍ പാഠപുസ്തകത്തില്‍ ഉള്‍പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഴുവന്‍ വിദ്യാര്‍ഥികളും പഠിക്കുന്ന വിഷയമല്ല.

ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിനെതിരെ ഏറെ ശ്രീനാരായണീയരുള്ള തീരദേശജില്ലകളില്‍ പ്രതിഷേധം വ്യാപകമായിരുന്നു.

ഈ മേഖലയില്‍നിന്നുള്ള ബി ജെ പി സംസ്ഥാന പ്രസിഡന്റും എംപിയുമായ നളിന്‍കുമാര്‍ കടീലും മന്ത്രി സുനില്‍കുമാറും കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രിയെ കണ്ട് ഇക്കാര്യം ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടി.

സാമൂഹികപാഠപുസ്തകത്തില്‍നിന്ന് ശ്രീനാരായണഗുരുവിനൊപ്പം തമിഴ് സാമൂഹികപരിഷ്‌കര്‍ത്താവ് പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരെയും പുറത്താക്കിയിരുന്നു. കന്നഡ പാഠപുസ്തകത്തില്‍നിന്ന് ഭഗത്സിങ്ങിനെയും ഒഴിവാക്കിയെങ്കിലും പ്രതിഷേധത്തെത്തുടര്‍ന്ന് പിന്നീട് ഉള്‍പെടുത്തി. ആര്‍ എസ് എസ് സ്ഥാപകന്‍ ഹെഡ്ഗെവാറിന്റെ പ്രസംഗം പുതുതായി ഉള്‍പെടുത്തിയപ്പോഴാണ് ഭഗത്സിങ്ങിനെ ഒഴിവാക്കിയത്.

അംബേദ്കറുടെ ഭരണഘടനാശില്പി എന്ന വിശേഷണമാണ് ഒഴിവാക്കിയതില്‍ മറ്റൊന്ന്. സമൂഹികപരിഷ്‌കര്‍ത്താവായ ബസവേശ്വരനെക്കുറിച്ചുള്ള പാഠത്തിൽ വരുത്തിയ പരിഷ്‌കാരവും പ്രതിഷേധത്തിന് ഇടയാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us