സർക്കാരിന്റെ സാരി വേണ്ട, കർണാടകയിലെ അങ്കണവാടി ജീവനക്കാർ

ബെംഗളൂരു: പ്രധാനമന്ത്രിയുടെ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന സാരികള്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടകയിലെ അങ്കണവാടി ജീവനക്കാര്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പരിപാടിയുടെ പരസ്യ ബാനര്‍ പോലെയുള്ള സാരിയുടെ ഡിസൈന്‍ കാരണമാണ് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ആരും സ്വീകരിക്കാത്തതിനാല്‍ ഏകദേശം 10 കോടി രൂപ വിലയ്ക്ക് വാങ്ങിയ 2.5 ലക്ഷത്തോളം സാരികള്‍ സംസ്ഥാനത്തെ വിവിധി സംഭരണശാലകളിലായി കെട്ടിക്കിടക്കുകയാണ് ഇപ്പോൾ.

ഒരു ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് യൂണിഫോം എന്ന നിലയിലാണ് സാരികള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് അങ്കണവാടി ജീവനക്കാരാണ്. കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, മുലയൂട്ടുന്ന അമ്മമാര്‍ തുടങ്ങിയവരിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്ന എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി 62,580 സെന്ററുകളിലെയും 3331 മിനി അങ്കണവാടികളിലെയും അസിസ്റ്റന്റുമാ‍ര്‍ക്കും ജീവനക്കാര്‍ക്കും രണ്ട് സാരി വീതം നല്‍കാനാണ് തീരുമാനിച്ചിരുന്നത്.

സാരിയുടെ നിറവും ഡിസൈനും ഗുണമേന്‍മയുമൊക്കെ പരിശോധിച്ച ശേഷമാണ് സംസ്ഥാനതലത്തില്‍ ടെന്‍ഡ‍ര്‍ നല്‍കിയത്. ഒരു സാരിക്ക് 385.7 രൂപയാണ് വില നിശ്ചയിച്ചത്. ഏഴ് മാസം മുമ്പ് 9.9 കോടി രൂപ നല്‍കി സ‍ര്‍ക്കാര്‍ 2.5 ലക്ഷം സാരികള്‍ വാങ്ങുകയും ചെയ്തു. എന്നാലിപ്പോള്‍ അങ്കണവാടി ജീവനക്കാരായ സ്ത്രീകള്‍ സാരി തങ്ങള്‍ക്ക് വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്. സാരിയുടെ ബോ‍ര്‍ഡറില്‍ കന്നഡയില്‍ പോഷണ്‍ അഭിയാന്‍ എന്ന് തെളിഞ്ഞ് കാണുന്ന വിധത്തില്‍ എഴുതിയിട്ടുണ്ട്. ഇതാണ് ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇത് കൂടാതെ പരിപാടിയുടെ ലോഗോ സാരിയില്‍ പലയിടങ്ങളിലായി പ്രിന്റ് ചെയ്തിട്ടും ഉണ്ട്. മൊത്തത്തില്‍ ഗവണ്‍മെന്റ് ബാന‍ര്‍ പോലെയാണ് ഈ സാരിയെന്ന് ജീവനക്കാ‍ര്‍ പറയുന്നു. മുന്‍കൂട്ടി തുക നല്‍കി വാങ്ങിയ സാരികള്‍ ഇനി എന്ത് ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് ജീവനക്കാർ.

ഗവണ്‍മെന്റ് പരിപാടിയുടെ പരസ്യമതിലായിട്ടാണോ അവര്‍ അങ്കണവാടി ജീവനക്കാരെ കണക്കാക്കുന്നത്? പ്ലെയിന്‍ സാരികള്‍ തരികയാണെങ്കില്‍ ഞങ്ങള്‍ ധരിക്കും. ഈ സാരികള്‍ ഞങ്ങള്‍ക്ക് വേണ്ട,” ക‍ര്‍ണാടക അങ്കണവാടി വ‍ര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് വരലക്ഷ്മി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us