പോലീസുകാരെന്ന വ്യാജേന വീട്ടിൽ മോഷണം നടത്തിയ അഞ്ചുപേർ പിടിയിൽ.

ബെംഗളൂരു: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയതിന്റെ പേരിൽ രണ്ട് സ്ഥിരം കുറ്റവാളികൾ ഉൾപ്പെടെ അഞ്ചംഗ സംഘത്തെ മഹാലക്ഷ്മി ലേഔട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മോഷണത്തിന് പുറമെ വീട്ടുടമസ്ഥനെയും മകനെയും സംഘം തട്ടിക്കൊണ്ടുപോകുകയും ചെയ്തു. പോലീസുകാരെന്ന വ്യാജേന വീട്ടിൽ പരിശോധന നടത്തിയ സംഘം സ്വർണാഭരണങ്ങളും പണവുമായി രക്ഷപ്പെടുകയായിരുന്നു.

പ്രതികളിൽ നിന്ന് 318 ഗ്രാം സ്വർണാഭരണങ്ങളും 10.3 ലക്ഷം രൂപയും രണ്ട് ബൈക്കുകളും കത്തിയും ഉൾപ്പെടെ 16 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡികളായ ബാലകൃഷ്ണ (23), ചേതൻ കുമാർ (27), കൂടാതെ ഇവരുടെ കൂട്ടാളികളായ പുനിത്ത് (24), പൃഥ്വി (23), രോഹൻ (24) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.

കേസിലെ മുഖ്യപ്രതിയായ രോഹൻ ഒരു സ്വകാര്യ സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറും ഇരയായ നായിക്കുമായി ബന്ധമുള്ള ആളുമായിരുന്നു. തന്റെ ബിസിനസ്സ് സംരംഭത്തിന് സാമ്പത്തിക സഹായം ആവശ്യമുള്ളതിനാൽ നായിക്കിനെ സമീപിച്ചെങ്കിലും പണം നൽകാൻ അദ്ദേഹം വിസമ്മതിച്ചു. തുടർന്ന് പ്രകോപിതനായ രോഹൻ മോഷണ പദ്ധതി തയ്യാറാക്കുകയും ഡിസംബർ 31 ന് സുബ്രഹ്മണ്യ നഗറിലെ അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറുകയുമായിരുന്നു.

തിപ്പത്തൂർ പോലീസിലെ ഉദ്യോഗസ്ഥരാണ് തങ്ങളെന്ന് സംഘം അവകാശപ്പെടുകയും, നായിക് മോഷണം നടത്തിയെന്ന് ആരോപിച്ച് അവരെ കത്തിമുനയിൽ നിർത്തി കള്ളന്മാർ വീട് പരിശോധിക്കുകയും ചെയ്തു. അതേസമയം, അയൽവാസികളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ രോഹനും മറ്റൊരു കൂട്ടാളിയും പരിസരത്തിന് പുറത്ത് നിൽക്കുകയായിരുന്നു. തുടർന്ന് മോഷണ ശേഷം പ്രതികൾ നായിക്കിനെയും 20 വയസ്സുള്ള മകനെയും തട്ടിക്കൊണ്ടുപോയി. എന്നാൽ പിടിക്കപ്പെടുമെന്ന് കരുതിയ സംഘം ഇരുവരെയും ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവിൽ ഒരു പ്രതിയെ കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പോലീസ് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us