നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം

ബെംഗളൂരു: നഗരത്തിൽ വീണ്ടും കവർച്ച സംഘത്തിന്റെ വിളയാട്ടം. ഇത്തവണ കവർച്ചയ്ക്കിരയായത് യശ്വന്ത്പുര സ്റ്റേഷനിലെ ലോക്കോപൈലറ്റ്.

ടാക്സിഡ്രൈവറും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി കവർച്ചയ്ക്കിരയാക്കിയതായാണ് ലോക്കോപൈലറ്റ് പരാതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെയോടെ ബെംഗളൂരു വിമാനത്താവളത്തിന് സമീപത്താണ് സംഭവം.

പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്തശേഷം അക്രമിസംഘം ഇയാളെ ചിക്കമഗളൂരുവിലെ കാഡൂരിലേക്ക് കൊണ്ടുപോയി. ഇവിടെനിന്ന് ഒരുവിധം രക്ഷപ്പെട്ട് ഇയാൾ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.

പട്നയിൽനിന്ന് വിമാനത്തിലെത്തിയ സോനുകുമാർ സിങ്‌ കെ.ആർ. പുരത്തെ വീട്ടിലെത്താനാണ് വിമാനത്താവളത്തിൽനിന്ന് ടാക്സി വിളിച്ചത്. അല്പസമയം കഴിഞ്ഞപ്പോൾ ഡ്രൈവറുടെ സുഹൃത്തും ഇയാൾക്കൊപ്പം കയറി.

സോനുകുമാർ എതിർത്തപ്പോൾ തൊട്ടടുത്ത് ഇയാൾ ഇറങ്ങുമെന്നാണ് ഡ്രൈവർ അറിയിച്ചത്. എന്നാൽ, കുറച്ചുസമയം കഴിഞ്ഞപ്പോൾ സോനുകുമാറിനെ പിടികൂടി കൈകാലുകൾ വരിഞ്ഞുകെട്ടുകയായിരുന്നു.

എ.ടി.എമ്മിൽനിന്ന് 20,000 രൂപ നിർബന്ധപൂർവം പിൻവലിപ്പിക്കുകയും ചെയ്തു. വീട്ടിൽ വിളിച്ച് രണ്ടുലക്ഷം രൂപ ഗൂഗിൾ പേ വഴി നിക്ഷേപിക്കാനും സംഘം ആവശ്യപ്പെട്ടു. തുടർന്ന് സുഹൃത്തുക്കളെ വിളിച്ച് ഒരു ലക്ഷത്തോളം രൂപ ഇവർ നിർദേശിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് വാഹനം കാഡൂരിലേക്ക് പോകുകയായിരുന്നു.

കാഡൂരിൽനിന്ന് ഡ്രൈവറും സുഹൃത്തും മദ്യപിക്കുന്നതിനിടെ സോനുകുമാർ സിങ്‌ ഓടിരക്ഷപ്പെട്ട് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെത്തി. പിന്നീട് പോലീസുകാരാണ് ഇദ്ദേഹത്തെ ബെംഗളൂരുവിലെത്തിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us