സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി അന്തരിച്ചു

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (കെ ആര്‍ സച്ചിദാനന്ദന്‍) (48) അന്തരിച്ചു. തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ നില ഗുരുതരമായത്. തുടര്‍ന്ന് അദ്ദേഹത്തെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സച്ചി മരണത്തിന് കീഴടങ്ങി.
നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കിയ സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുമുണ്ട്. പൃഥ്വിരാജിനെ നായകനാക്കി 2015 ല്‍ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. പൃഥ്വി-ബിജു മേനോന്‍ കോമ്പോയില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയും 2020 ലെ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നായി മാറി.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരാണ് സച്ചിയുടെ ജനനം. കൊമേഴ്‌സില്‍ ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും കരസ്ഥമാക്കിയ സച്ചി കേരള ഹൈക്കോടതിയില്‍ എട്ട് വര്‍ഷത്തോളം പ്രാക്‌ടീസ് ചെയ്തിരുന്നു.
മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയിരുന്നു സച്ചി-സേതു തിരക്കഥാകൃത്തുക്കള്‍. പൃഥ്വിരാജ് നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ചോക്ലേറ്റ്‌സിന് തിരക്കഥ ഒരുക്കിയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. ചോക്ലേറ്റിന്റെ വിജയത്തോടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി സച്ചി -സേതു കോമ്പോ മാറി. റോബിന്‍ഹുഡ്, മെയ്ക്കപ്പ് മാന്‍, സീനിയേഴ്‌സ് എന്നീ ചിത്രങ്ങള്‍ മികച്ച വിജയം നേടി. 2011 ല്‍ പുറത്തിറങ്ങിയ ഡബിള്‍സ് എന്ന ചിത്രത്തിന്റെ പരാജയത്തോടെ ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞു.
പിന്നീട് റണ്‍ ബേബി റണ്‍, ചേട്ടായീസ്, ഷെര്‍ലക് ടോംസ്, രാമലീല എന്നീ ചിത്രങ്ങളില്‍ സ്വതന്ത്ര തിരക്കഥാകൃത്തായി.
2015-ല്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ അനാര്‍ക്കലിയിലൂടെ സംവിധാനരംഗത്തേക്ക്. ചിത്രം മികച്ച വിജയമായി. 2020-ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഈ വര്‍ഷത്തെ ബ്ലോക്ക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടി. ഈ രണ്ട് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയതും സച്ചിയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us