ഉസൈൻ ബോൾട്ടിനെ മലർത്തിയടിച്ച് ഒരു കർണാടകക്കാരനായ കാളപൂട്ടുകാരൻ?

ബെംഗളൂരു: ലോകത്തെ വേഗരാജാവ് ഉസൈൻ ബോൾട്ടിനെ പിന്നിലാക്കാൻ ഒരു ഇന്ത്യക്കാരന് കഴിയുമോ? ഇല്ല എന്ന് ഉത്തരം പറയാൻ വരട്ടെ, അങ്ങനെ ഒരു ഇന്ത്യക്കാരനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

കർണാടകയിലെ മൂഡബദ്രിയിലെ കാളയോട്ടക്കാരൻ ശ്രീനിവാസ ഗൗഡയാണ് ബോൾട്ടിനെ പിന്നിലാക്കുന്ന പ്രകടനം പുറത്തെടുത്തത്.
ദക്ഷിണ കന്നഡയിലെ ഉഡുപ്പിയിൽ നടന്ന കാളപ്പൂട്ട് മത്സരത്തിനിടെയായിരുന്നു ശ്രീനിവാസ ഗൗഡയുടെ റെക്കോഡ് പ്രകടനം. കാളകളുമായി 142.5 മീറ്റർ ഓടാൻ ശ്രീനിവാസ ഗൗഡ എടുത്ത സമയം 13.62 സെക്കന്റാണ്. അതിൽ 100 മീറ്റർ പിന്നിട്ടത് വെറും 9.55 സെക്കന്റിൽ. ജമൈക്കയുടെ ലോകറെക്കോഡുകാരൻ ഉസൈൻ ബോൾട്ട് 100 മീറ്റർ പിന്നിടാൻ എടുത്ത സമയം 9.58 സെക്കന്റാണ്.


ഇതോടെ സോഷ്യൽ മീഡിയയിൽ ശ്രീനിവാസ ഗൗഡ താരമായി. ബോൾട്ടുമായി മത്സരച്ചാൽ ഈ കാളയോട്ടക്കാരൻ പുഷ്പംപോലെ ജയിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ചെളിയിലൂടെ ഓടുന്നതിനേക്കാൾ അനായാസമാണ് ട്രാക്കിലൂടെയുള്ള ഓട്ടമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

കാളപ്പൂട്ട് മത്സരത്തിലെ 30 വർഷം പഴക്കമുള്ള റെക്കോഡും ഇരുപത്തിയെട്ടുകാരനായ ശ്രീനിവാസ ഗൗഡ മറികടന്നു.

12 കാളപ്പൂട്ട് മത്സരങ്ങളിൽ നിന്നായി ശ്രീനിവാസ ഗൗഡ 29 മെഡലുകളാണ് ഇതുവരെ നേടിയത്. സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിച്ച് ശ്രീനിവാസ പിന്നീട് കെട്ടിടനിർമ്മാണ തൊഴിലാളിയായി.

ചെറുപ്പം മുതലെ കാളയോട്ട മത്സരം ശ്രീനിവാസയ്ക്ക് ജീവനായിരുന്നു. ആറു വർഷം മുമ്പാണ് ചെളിക്കണ്ടത്തേക്ക് ഇറങ്ങിയത്. ഈ റെക്കോഡിന്റെ എല്ലാ ക്രെഡിറ്റും കാളകൾക്കുള്ളതാണെന്നും ശ്രീനിവാസ പറയുന്നു.

( ട്വിറ്ററിൽ വന്ന ഒരു സന്ദേശത്തെ ആസ്പദമതിയാണ് ഈ വാർത്ത എഴുതിയിരിക്കുന്ന, യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us