കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാതെ രണ്ടു പേര്‍ കൂടി ജീവനൊടുക്കി;അകെ മരിച്ചവരുടെ എണ്ണം 15 ആയി;അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി.

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു. തിരുവനന്തപുരത്ത് ഇന്നു വൈകിട്ട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ എത്തിയ ശേഷമായിരിക്കും യോഗം. ഗതാഗത വകുപ്പിലെയും കെഎസ്ആർടിസിയിലേയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

അതേസമയം, കെഎസ്ആര്‍ടിസി പെന്‍ഷന്‍ മുടങ്ങിയതിനെത്തുടര്‍ന്നു രണ്ടു പേര്‍ ആത്മഹത്യ ചെയ്തു. ബത്തേരി ഡിപ്പോയിലെ മുൻ സൂപ്രണ്ട് നടേശ് ബാബു, നേമം സ്വദേശി കരുണാകരൻ എന്നിവരാണു പെന്‍ഷന്‍ കിട്ടാതെ ജീവനൊടുക്കിയത്. നടേശ് ബാബുവിനെ ബത്തേരിയിലെ ഒരു ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിഷംകഴിച്ചനിലയില്‍ മെഡിക്കല്‍ കോളജിലെത്തിച്ച കരുണാകരന്‍ നായര്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണു മരിച്ചത്.

ഫെബ്രുവരി വരെയുള്ള ആറുമാസത്തെ പെന്‍ഷന്‍ നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. സഹകരണ വകുപ്പിന്റെ സഹായത്തോടെ പെന്‍ഷന്‍ കുടിശിക നല്‍കാനാണു ശ്രമം. ധാരണപ്രകാരം 284 കോടിരൂപയാണു സഹകരണവകുപ്പ് നല്‍കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്കു മുൻപായി പെൻഷൻ വിതരണം ചെയ്യണമെന്നു മനുഷ്യാവകാശ കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

അതേസമയം, പെന്‍ഷന്‍ കിട്ടാതെ ഇതുവരെ ആത്മഹത്യ ചെയ്തത് 15 പേരാണെന്നാണു യൂണിയനുകളുടെ കണക്ക്. സര്‍ക്കാരിന്റെ പക്കല്‍ കണക്കുകളില്ല. നിയമസഭയില്‍ എത്ര പെന്‍ഷന്‍കാര്‍ ആത്മഹത്യ ചെയ്തു എന്ന ചോദ്യത്തിനു സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us