മംഗളൂരു: നഗരത്തിലെ റൊസാരിയോ ചർച്ച് റോഡിൽ പോലീസിനെ ആക്രമിച്ച് കൈവിലങ്ങുമായി കുപ്രസിദ്ധ കുറ്റവാളി ഓടി രക്ഷപ്പെട്ടു. ബാഗൽകോട്ട് സ്വദേശിയായ അൽതാഫ് ഹുസൈനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ പോയത്. പ്രതി ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി.
വാഹന മോഷണം, മാല പൊട്ടിക്കൽ, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അൽതാഫ് ഹുസൈൻ. ഉത്തർപ്രദേശ് സ്വദേശികളായ മുഹമ്മദ് സിദ്ദിഖ്, രവി ബൗറ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇയാൾ നഗരത്തിൽ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. അടുത്തിടെ ജപ്പിനമോഗറിൽ നടന്ന മാല പൊട്ടിക്കലിന് പിന്നിലും ഈ സംഘമാണെന്നാണ് പോലീസിന്റെ നിഗമനം.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ നഗരത്തിലെ മത്സ്യബന്ധന തുറമുഖ പ്രദേശത്ത് തിരിച്ചെത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാണ്ഡേശ്വർ പോലീസ് സ്ഥലത്തെത്തി അൽതാഫ് ഹുസൈൻ ഉൾപ്പെടെ മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. എന്നാൽ, ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അൽതാഫ് പോലീസുകാരെ അപ്രതീക്ഷിതമായി തള്ളിമാറ്റുകയും ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കൈവിലങ്ങോടു കൂടി തന്നെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെട്ട പ്രതി എവിടെയുണ്ടെന്നതിനെക്കുറിച്ച് പോലീസിന് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയെ ഉടൻ തന്നെ വലയിലാക്കാനായി പാണ്ഡേശ്വർ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് ഊർജ്ജിതമായ തിരച്ചിൽ നടത്തിവരികയാണ്.
