ബെംഗളൂരു: 2008-ലെ ബെംഗളൂരു സ്ഫോടന പരമ്പരക്കേസിലെ എട്ടാം പ്രതിയും മലപ്പുറം പരപ്പനങ്ങാടി സ്വദേശിയുമായ സക്കറിയയുടെ ഇടക്കാല ജാമ്യാപേക്ഷ എൻ.ഐ.എ പ്രത്യേക കോടതി തള്ളി. ശുചിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയയായ മാതാവിനെ പരിചരിക്കുന്നതിനായി 15 ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിൽ 27-നാണ് സക്കറിയ കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഈ അപേക്ഷ നിരസിക്കുകയായിരുന്നു.
2008 ജൂലൈ 25-നാണ് ബെംഗളൂരു നഗരത്തിലെ എട്ടിടങ്ങളിലായി സ്ഫോടനങ്ങൾ നടന്നത്. കേസിൽ രണ്ടാം പ്രതിയായ ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായിരുന്നു സക്കറിയ. സ്ഫോടനത്തിന് ഉപയോഗിച്ച ചില ഉപകരണങ്ങൾ ഷറഫുദ്ദീന്റെ നിർദേശപ്രകാരം സക്കറിയ ഒളിപ്പിച്ചു വെച്ചു എന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇതിനെത്തുടർന്ന് 2009-ലാണ് ഇയാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനി ഈ കേസിലെ 31-ാം പ്രതിയാണ്.
