ബെംഗളൂരു: മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ (NEET) ചോദ്യപേപ്പർ ചോർച്ചയിലും, സിബിഎസ്ഇയുടെ ഓൺ-സ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (CJP) ബെംഗളൂരു ഫ്രീഡം പാർക്കിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി നടത്തുന്ന കാമ്പെയ്ന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരമായിരുന്നു പ്രതിഷേധം. കനത്ത മഴയെപ്പോലും അവഗണിച്ച് നടന്ന സമരത്തിൽ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്, ചലച്ചിത്ര താരം പ്രകാശ് രാജ് എന്നിവർ പങ്കെടുത്തു. കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധക്കാർ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചുയർത്തി.
സോനം വാങ്ചുക്കിനെപ്പോലെയുള്ള ഒരാളെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായി കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ചലച്ചിത്ര താരം പ്രകാശ് രാജ് പ്രതിഷേധ വേദിയിൽ പറഞ്ഞു. എന്നാൽ, വിദ്യാഭ്യാസ മന്ത്രി പ്രകാശ് രാജിനെപ്പോലെ ആയിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയ വാങ്ചുക്ക്, തനിക്ക് രാഷ്ട്രീയമായ പദവികളോട് താൽപ്പര്യമില്ലെന്ന് കൂട്ടിച്ചേർത്തു. ഉത്തരവാദിത്തബോധമില്ലാത്ത കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച അദ്ദേഹം, ‘അഴുക്കുപിടിച്ച’ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെയുള്ള പോരാട്ടത്തിലാണ് താൻ പങ്കുചേർന്നിരിക്കുന്നതെന്ന് പ്രഖ്യാപിച്ചു. ഭരണസംവിധാനത്തിലെ അഴിമതികൾ പുറത്തുകൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണ് തങ്ങളെ ‘പാറ്റകൾ’ (കോക്രോച്ചസ്) എന്ന് വിളിക്കുന്നതെന്ന് അഭിജീത് ദിപ്കെ പറഞ്ഞു. ജനങ്ങൾ ഭയമില്ലാതെ പ്രതികരിക്കാൻ മുന്നോട്ടുവരണമെന്നും, ഈ പോരാട്ടത്തിൽ അറസ്റ്റ് വരിക്കാനോ ജയിലിൽ പോകാനോ താൻ ആദ്യമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതേ ആവശ്യമുന്നയിച്ച് ഞായറാഴ്ച രാവിലെ ഹൈദരാബാദിലെ ധർണാ ചൗക്കിലും വൻ ജനപങ്കാളിത്തത്തോടെ പ്രതിഷേധം നടന്നിരുന്നു. ഈ സമരം രാഷ്ട്രീയ അധികാരത്തിന് വേണ്ടിയോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാനോ ഉള്ളതല്ലെന്നും, മറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമാണെന്ന് സോനം വാങ്ചുക്ക് ഹൈദരാബാദിൽ വ്യക്തമാക്കി. ഡൽഹി, പൂനെ, ലഖ്‌നൗ, അമൃത്‌സർ എന്നിവിടങ്ങളിലും സംഘടന ഇതിനകം സമാനമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാൻ മൈസൂരിൽ നിന്ന് എത്തിയ രാഹുൽ ദയാലു എന്ന പിതാവും അദ്ദേഹത്തിന്റെ 10 വയസ്സുകാരിയായ മകളും ശ്രദ്ധാകേന്ദ്രമായി. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഭാവിയിൽ തന്റെ മകളെപ്പോലുള്ള വിദ്യാർത്ഥികളെ ബാധിക്കാതിരിക്കാനാണ് താൻ എത്തിയതെന്ന് രാഹുൽ പറഞ്ഞു. സിബിഎസ്ഇ പരീക്ഷയിൽ 98% മാർക്ക് വാങ്ങിയിട്ടും നീറ്റ് പരീക്ഷാ ക്രമക്കേട് കാരണം എംബിബിഎസ് സീറ്റ് നഷ്ടമായ തന്റെ സഹോദരീപുത്രിക്ക് നീതി ലഭിക്കാൻ കൂടിയാണ് ഈ സമരത്തിൽ പങ്കാളിയായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]