ബെംഗളൂരു: സമീപവർഷങ്ങളിലായി ബെംഗളൂരു നഗരത്തിൽ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളുടെ (Thunderstorms) നിരക്കിൽ വലിയ രീതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നതായി പുതിയ ശാസ്ത്രീയ പഠനം. അതിവേഗം വളരുന്ന നഗരത്തിലെ ജനങ്ങളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ഭദ്രത, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ച് കടുത്ത ആശങ്ക ഉയർത്തുന്നതാണ് ഈ പുതിയ കണ്ടെത്തൽ. ദീർഘകാലത്തെ കാലാവസ്ഥാ വ്യതിയാന വിവരങ്ങൾ അപഗ്രഥിച്ച ഗവേഷകർ, മുൻ ദശകങ്ങളെ അപേക്ഷിച്ച് ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ഇടിമിന്നലുള്ള ദിവസങ്ങളും ശക്തമായ മിന്നൽപ്പിണരുകളും ഗണ്യമായി വർദ്ധിച്ചതായി ചൂണ്ടിക്കാണിക്കുന്നു.
പഠനവിവരങ്ങൾ പ്രകാരം ബെംഗളൂരുവിൽ ഇപ്പോൾ പ്രതിവർഷം ശരാശരി 40 മുതൽ 45 വരെ തവണ ഇടിമിന്നലോടുകൂടിയ കൊടുങ്കാറ്റുകളും നൂറ്റമ്പതിലധികം ശക്തമായ മിന്നൽപ്പിണരുകളും ഉണ്ടാകുന്നുണ്ട്. രണ്ട് സൂചകങ്ങളും വലിയ രീതിയിലുള്ള വർദ്ധനവാണ് കാണിക്കുന്നത്. നഗരവൽക്കരണം, കെട്ടിടങ്ങളും റോഡുകളും വർദ്ധിക്കുന്നത് വഴി അന്തരീക്ഷ താപനില ഉയരുന്ന ‘ഹീറ്റ് ഐലൻഡ്’ പ്രതിഭാസം, അന്തരീക്ഷ മലിനീകരണവും ദ്രവകണങ്ങളുടെ (Aerosol) വർദ്ധനവും, ദക്ഷിണേന്ത്യയ്ക്ക് മുകളിലുള്ള ഈർപ്പത്തിന്റെ വ്യതിയാനവും ഇതിന് കാരണമായി ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. നഗരത്തിന് മുകളിലെ ചൂടുപിടിച്ച ഉപരിതലവും അസ്ഥിരമായ വായുപ്രവാഹവും ശക്തമായ മേഘരൂപീകരണത്തിന് (Convective Systems) കാരണമാകുകയും, ഇത് തീവ്രമായ ഇടിമിന്നലിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.
ഇടിമിന്നലുകളുടെ ആവൃത്തി വർദ്ധിക്കുന്നത് നഗരവാസികൾക്കും കെട്ടിടങ്ങൾക്കും പുറമെ പവർ ലൈനുകൾ, ആശയവിനിമയ ശൃംഖലകൾ, വ്യോമയാന സർവീസുകൾ എന്നിവയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്ത്യയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മരണങ്ങളിൽ പ്രധാന പങ്ക് ഇടിമിന്നലിനാണെന്ന് കർണാടക സർക്കാരിന്റെ ദുരന്തനിവാരണ പദ്ധതികളിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നഗരത്തിൽ കൂടുതൽ കൃത്യതയുള്ള മുൻകൂട്ടി മുന്നറിയിപ്പ് നൽകുന്ന സംവിധാനങ്ങൾ ഒരുക്കണമെന്നും, ജനങ്ങൾക്കിടയിൽ ബോധവൽക്കരണം ശക്തമാക്കണമെന്നും, കെട്ടിടങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ പുതുക്കണമെന്നും വിദഗ്ധർ ആവശ്യപ്പെടുന്നു. ഇന്ത്യയിലുടനീളം പ്രകൃതിക്ഷോഭങ്ങൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ, തീവ്രമായ കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാൻ തക്കവണ്ണമുള്ള നഗരാസൂത്രണം വേണമെന്നാണ് ഗവേഷകർ നൽകുന്ന നിർദേശം.
