ബെംഗളൂരു: ‘കോക്രോച്ച് ജനതാ പാർട്ടി കർണാടക’ എന്ന പേരിൽ ബെംഗളൂരു ടൗൺ ഹാളിന് മുന്നിൽ നിയമവിരുദ്ധമായി മനുഷ്യച്ചങ്ങല സംഘടിപ്പിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആഹ്വാനങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ബെംഗളൂരു പോലീസ്. 2026 മേയ് 24-ന് ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത്തരമൊരു പരിപാടിക്കായി ആരും അപേക്ഷ സമർപ്പിച്ചിട്ടില്ലെന്നും ഇതിന് പോലീസ് അനുമതി നൽകിയിട്ടില്ലെന്നും അധികൃതർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
ടൗൺ ഹാളിന് മുന്നിൽ ഇത്തരമൊരു പരിപാടി നടത്തുന്നതിന് പോലീസ് വകുപ്പോ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയോ (ജിബിഎ) യാതൊരുവിധ അനുമതിയും നൽകിയിട്ടില്ല. ഹൈക്കോടതി ഉത്തരവ് പ്രകാരം നഗരത്തിലെ പ്രതിഷേധ പ്രകടനങ്ങളും കൂട്ടായ്മകളും ഫ്രീഡം പാർക്കിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും ടൗൺ ഹാൾ ഉൾപ്പെടെയുള്ള മറ്റ് പൊതുസ്ഥലങ്ങളിൽ നിയമപരമായ അനുമതിയില്ലാതെ ഇത്തരം പരിപാടികൾ നടത്താൻ കഴിയില്ലെന്നും പോലീസ് ഓർമ്മിപ്പിച്ചു.
‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പേരിലുള്ള മനുഷ്യച്ചങ്ങല ആഹ്വാനവുമായി വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ് (ട്വിറ്റർ) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ നിയമവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. ഇത്തരം വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയോ, ഫോർവേഡ് ചെയ്യുകയോ, പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമപ്രകാരം കർശനമായ നിയമനടപടികൾ സ്വീകരിക്കും. നഗരത്തിലെ നിയമങ്ങൾ ലംഘിക്കുന്ന ഇത്തരം വ്യാജ ആഹ്വാനങ്ങളിൽ വീണുപോകരുതെന്നും അറിഞ്ഞോ അറിയാതെയോ ആരും ടൗൺ ഹാളിന് മുന്നിൽ ഒത്തുകൂടരുതെന്നും പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
