ബെംഗളൂരു : ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ, നഗരത്തിലെ തിരക്കേറിയ ഔട്ടർ റിംഗ് റോഡിൽ (ORR) ‘ഹൈ ഓക്യുപെൻസി വെഹിക്കിൾ’ (HOV) ലെയിനുകൾ ഏർപ്പെടുത്താൻ ബെംഗളൂരു ട്രാഫിക് പോലീസ് പദ്ധതിയിടുന്നു. അതായത് മുൻഗണനാ പാതയായി പുനഃസ്ഥാപിക്കാൻ ആണ് ഉദ്യോഗസ്ഥർ ഒരുങ്ങുന്നത്. ഔട്ടർ റിംഗ് റോഡ് ഇടനാഴിയിലുള്ള വിവിധ കമ്പനികളുടെ അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പങ്കാളികളുമായി ഈ നിർദ്ദേശം നിലവിൽ ചർച്ച ഘട്ടത്തിലാണ്.
പ്രത്യേകമായി നിശ്ചയിക്കുന്ന എച്ച്.ഒ.വി ലെയിനുകൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ബംഗളൂരു ട്രാഫിക് പോലീസ്, ഗ്രേറ്റർ ബംഗളൂരു അതോറിറ്റി, ബി.എം.ടി.സി (BMTC) എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥർ അടുത്തിടെ യോഗം ചേർന്നിരുന്നു. കൂടുതൽ യാത്രക്കാരുമായി പോകുന്ന വാഹനങ്ങൾക്ക് മുൻഗണന നൽകുന്നതാണ് ഈ സംവിധാനം. ഇതിലൂടെ കാർപൂളിംഗ് (Carpooling) പ്രോത്സാഹിപ്പിക്കാനും, ഒരാൾ മാത്രം സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം റോഡിൽ കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ നിർദ്ദേശപ്രകാരം മൂന്നോ അതിലധികമോ യാത്രക്കാരുള്ള വാഹനങ്ങൾക്ക് മാത്രമേ ഈ പ്രത്യേക എച്ച്.ഒ.വി ലെയിൻ ഉപയോഗിക്കാൻ അനുവാദമുണ്ടായിരിക്കുകയുള്ളൂ. സ്വകാര്യ കാറുകൾ, വാനുകൾ, മിനി ബസുകൾ, ഓട്ടോറിക്ഷകൾ, ബസുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ഓഫീസ് സമയങ്ങളിലെ കനത്ത തിരക്കിൽ ഔട്ടർ റിംഗ് റോഡിലെ ഗതാഗതപ്രവാഹം ഗണ്യമായി മെച്ചപ്പെടുത്താൻ ഈ നീക്കത്തിന് കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
മുമ്പ് ഇതേ റൂട്ടിൽ വിജയകരമായി പ്രവർത്തിച്ചിരുന്ന ‘ബസ് പ്രയോറിറ്റി ലെയിൻ’ (Bus Priority Lane) സംവിധാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആ സമയത്ത് ബി.എം.ടി.സി ബസുകൾക്ക് മാത്രമായി പ്രത്യേക ലെയിനുകൾ നൽകിയിരുന്നു. ഇത് ആയിരക്കണക്കിന് യാത്രക്കാർക്ക് 15 മിനിറ്റോളം നേരത്തെ ഓഫീസുകളിൽ എത്തിച്ചേരാൻ സഹായകരമായിരുന്നു. അന്ന് സാധാരണ യാത്രക്കാരിൽ നിന്നും പൊതുഗതാഗത ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ പദ്ധതിക്ക് ലഭിച്ചത്.
എന്നാൽ, ബി.എം.ആർ.സി.എൽ (BMRCL) ഈ റൂട്ടിൽ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ബസ് ലെയിൻ പദ്ധതി പിന്നീട് നിർത്തിവെക്കുകയായിരുന്നു. നിലവിൽ മെട്രോ ജോലികളിൽ ഭൂരിഭാഗവും പൂർത്തിയായിവരുന്ന സാഹചര്യത്തിലാണ്, എച്ച്.ഒ.വി മാതൃകയിലൂടെ പരിഷ്കരിച്ച രൂപത്തിൽ പ്രത്യേക ലെയിൻ സംവിധാനം വീണ്ടും കൊണ്ടുവരാൻ ഉദ്യോഗസ്ഥർ ആലോചിക്കുന്നത്.
വാഹനങ്ങൾ പങ്കിട്ടുള്ള യാത്രകൾ (Shared Mobility) പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഗതാഗതക്കുരുക്ക്, ഇന്ധന ഉപഭോഗം, യാത്രാ സമയം എന്നിവ കുറയ്ക്കാൻ സാധിക്കുമെന്ന് ട്രാഫിക് അധികൃതർ വിശ്വസിക്കുന്നു. പദ്ധതിക്ക് ഉടൻ തന്നെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷം ഔട്ടർ റിംഗ് റോഡിലെ തിരഞ്ഞെടുത്ത ഭാഗങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കി തുടങ്ങും.
