കൊച്ചി: പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വ്യാപക പിന്തുണ. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി ഉദ്യോഗസ്ഥർക്ക് ‘വർക്ക് ഫ്രം ഹോം’ (വീട്ടിലിരുന്ന് ജോലി) അനുവദിക്കണമെന്ന ആഹ്വാനമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്.
വിലക്കയറ്റം പ്രതിരോധിക്കാൻ സ്വർണ്ണം വാങ്ങുന്നത് ഒരു വർഷത്തേക്ക് ഒഴിവാക്കുക, യാത്രകൾക്കായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക, വിദേശയാത്രകൾ നിയന്ത്രിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതിൽ വീട്ടിലിരുന്നുള്ള ജോലി എന്ന ആശയത്തിനാണ് യുവാക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്. ഓഫീസുകളിലേക്കുള്ള യാത്ര ഒഴിവാക്കുന്നതിലൂടെ വ്യക്തിഗത ലാഭത്തിനൊപ്പം രാജ്യത്തിന്റെ ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
“കാണാൻ ഒട്ടും ആഗ്രഹമില്ലാത്തവരെ കാണാനായി ഇന്ധനവും കത്തിച്ച് ഓഫീസിലേക്ക് പോകുന്നതിൽ അർത്ഥമില്ല” എന്ന ഒരു യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. വർക്ക് ഫ്രം ഹോം സൗകര്യം ലഭിച്ചാൽ ശമ്പളത്തിന്റെ പകുതിയോളം ലാഭിക്കാൻ കഴിയുമെന്ന അഭിപ്രായങ്ങളും ട്രോളുകളും ഇൻസ്റ്റാഗ്രാമിലും എക്‌സിലും (ട്വിറ്റർ) നിറയുകയാണ്. ഇന്ധന ലാഭത്തിനൊപ്പം മാനസിക സമ്മർദ്ദം കുറയ്ക്കാനും ഈ രീതി സഹായിക്കുമെന്ന പോസിറ്റീവ് പ്രതികരണങ്ങളാണ് ഡിജിറ്റൽ ഇടങ്ങളിൽ ഭൂരിഭാഗവും ഉയരുന്നത്.
