ബെംഗളൂരു: കുറഞ്ഞ പലിശയ്ക്ക് സ്വർണ്ണപ്പണയം വാഗ്ദാനം ചെയ്ത് നൂറുകണക്കിന് ആളുകളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണം തട്ടിയെടുത്ത ജ്വല്ലറി ഉടമ ഒളിവിൽ പോയി. ബെംഗളൂരുവിലെ രാഘവേന്ദ്ര ജ്വല്ലറി ഉടമയായ തേജസ് ഗൗഡ എന്ന മൂർത്തിക്കെതിരെയാണ് പോലീസ് കേസെടുത്തത്. വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ സ്വർണം പണയം വെച്ചിട്ടുള്ളവരെ കണ്ടെത്തി അവരെ സ്വാധീനിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
മറ്റ് ധനകാര്യ സ്ഥാപനങ്ങളേക്കാൾ കുറഞ്ഞ പലിശയ്ക്ക് കൂടുതൽ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് ഉപഭോക്താക്കളെ വലയിലാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഉപഭോക്താക്കൾ സമ്മതിച്ചാൽ, അവർ നേരത്തെ സ്വർണ്ണം പണയം വെച്ചിരുന്ന സ്ഥാപനങ്ങളിൽ നേരിട്ടെത്തി പണം നൽകി സ്വർണ്ണം വിടുവിച്ചെടുക്കും. തുടർന്ന് ഈ സ്വർണ്ണം സ്വന്തം ജ്വല്ലറിയിൽ സൂക്ഷിക്കുമെന്ന് പറഞ്ഞ് കൈക്കലാക്കുകയാണ് ചെയ്തിരുന്നത്. വെറും 50 പൈസ പലിശ വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒരു വർഷമായി ഇയാൾ നിരവധി ആളുകളെയാണ് വഞ്ചിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി ജ്വല്ലറി അടച്ചിട്ടിരിക്കുകയായിരുന്നു. പണയം വെച്ച സ്വർണ്ണം തിരികെ വാങ്ങാനെത്തിയവർക്ക് ഉടമയെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. യെലഹങ്ക സ്വദേശിനിയായ സൗമ്യലത്ത നൽകിയ പരാതിയിലാണ് നിലവിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. സൗമ്യലത്തയുടെ 50 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് തേജസ് ഗൗഡ തട്ടിയെടുത്തത്. താൻ വിവിധ കമ്പനികളിൽ പണയം വെച്ചിരുന്ന സ്വർണ്ണം ഇയാൾ വിടുവിച്ചെടുത്ത ശേഷം സ്വന്തം കൈവശം വെച്ച് വഞ്ചിക്കുകയായിരുന്നുവെന്ന് ഇവർ പരാതിയിൽ പറയുന്നു.
സൗമ്യലത്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊഡിഗെഹള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സമാനമായ രീതിയിൽ കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
