ബെംഗളൂരു: കർണാടക ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രി ഡി. സുധാകർ (66) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഞായറാഴ്ച പുലർച്ചെ 3:15-ഓടെയായിരുന്നു അന്ത്യമെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ചിന്നദുരൈ അറിയിച്ചു.
മുതിർന്ന കോൺഗ്രസ് നേതാവായ സുധാകർ ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. നിലവിൽ ചിത്രദുർഗ ജില്ലയുടെ ചുമതലയുള്ള മന്ത്രി കൂടിയായിരുന്നു അദ്ദേഹം.
അനുശോചനങ്ങൾ മന്ത്രിയുടെ വിയോഗത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സുധാകർ സുഖം പ്രാപിക്കുമെന്ന് താൻ ഉറച്ചു വിശ്വസിച്ചിരുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച കാര്യവും മുഖ്യമന്ത്രി അനുസ്മരിച്ചു.
ഡി. സുധാകറിന്റെ മരണം അതീവ ദുഃഖകരമാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. “ഹിരിയൂർ എം.എൽ.എ എന്ന നിലയിലും മന്ത്രി എന്ന നിലയിലും ജനങ്ങളോട് ആഴത്തിൽ പ്രതിബദ്ധതയുള്ള നേതാവായിരുന്നു അദ്ദേഹം. പാവപ്പെട്ടവരുടെ ഗുണകാംക്ഷിയായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മണ്ഡലത്തിന്റെ വികസന കാര്യങ്ങളുമായിട്ടല്ലാതെ അദ്ദേഹം എന്നെ കാണാൻ വരാറില്ലായിരുന്നു. അത് ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹമാണ് കാണിക്കുന്നത്,” ശിവകുമാർ തന്റെ അനുശോചന സന്ദേശത്തിൽ കുറിച്ചു.
രണ്ട് പതിറ്റാണ്ടിലേറെയായി രാഷ്ട്രീയത്തിൽ സജീവമായിരുന്ന സുധാകർ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും ജനക്ഷേമ ഭരണത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. സുധാകറിന്റെ നിര്യാണത്തിലൂടെ കോൺഗ്രസ് പാർട്ടിക്ക് അർപ്പണബോധമുള്ള ഒരു നേതാവിനെയും സംസ്ഥാനത്തിന് മികച്ചൊരു ഭരണാധികാരിയെയുമാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]