ബെംഗളൂരു: വിമാനത്തിലോ കപ്പലിലോ അല്ലാതെ, ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറി ചരിത്രം കുറിച്ചിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള ഒരു ദമ്പതികൾ. ഡാനിഷ് അബ്ദിയും വൃഷാലി പ്രസാദുമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ 32 കിലോമീറ്റർ ദൂരം വെറും 10 മണിക്കൂർ 45 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന് അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ രാമസേതു പാതയിലൂടെ ലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കയറുന്ന ആദ്യ ദമ്പതികളായി ഇവർ മാറി.
വെള്ളിയാഴ്ച പുലർച്ചെ 4.30-ന് ശ്രീലങ്കൻ തീരത്തുനിന്നാണ് ഇവർ സാഹസിക യാത്ര ആരംഭിച്ചത്. ഇരുട്ടിൽ ബോട്ടിൽ നിന്ന് കടലിലേക്ക് ചാടി നീന്തുന്നതിന്റെയും യാത്രയുടെ വിവിധ ഘട്ടങ്ങളുടെയും ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
കടമ്പകൾ കടന്ന് കരയിലേക്ക്
കടലിലെ ശക്തമായ അടിയൊഴുക്കുകളും പ്രവചനാതീതമായ കാറ്റും പ്രക്ഷുബ്ധമായ തിരമാലകളും യാത്രയിലുടനീളം വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. പലപ്പോഴും ഒഴുക്കിൽപ്പെട്ട് ദിശ തെറ്റുന്ന സാഹചര്യമുണ്ടായെങ്കിലും നിശ്ചയദാർഢ്യത്തോടെ ഇവർ നീന്തൽ തുടർന്നു. സുരക്ഷയ്ക്കായി ഒപ്പമുണ്ടായിരുന്ന ബോട്ടുകളുടെ സഹായത്തോടെയായിരുന്നു യാത്ര.
വൈകുന്നേരം 3.15-ഓടെ ഇവർ ഇന്ത്യൻ മണ്ണായ ധനുഷ്കോടിയിൽ എത്തിച്ചേർന്നു. “ഞങ്ങൾക്കിത് സാധിച്ചു! 10 മണിക്കൂർ 45 മിനിറ്റ്. കടലിൽ വളരെ കഠിനമായ ഒരു ദിവസമായിരുന്നു ഇത്,” എന്ന കുറിപ്പോടെയാണ് ഇവർ തങ്ങളുടെ വിജയം ലോകത്തെ അറിയിച്ചത്. സാഹസികതയെ സ്നേഹിക്കുന്ന നിരവധിയാളുകളാണ് ബെംഗളൂരു ദമ്പതികളുടെ ഈ വമ്പൻ നേട്ടത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]