ബെംഗളൂരു: ബസ് സ്റ്റോപ്പിലേക്കുള്ള യാത്രയ്ക്കിടെ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ നിരന്തരമായി പിന്തുടരുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത മൂന്ന് യുവാക്കളെ ബാഗലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ എയർ ഹോസ്റ്റസ് പരിശീലനം നടത്തുന്ന ഇരുപതുകാരിയാണ് പരാതിക്കാരി.
ബാഗലൂരിന് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതേ ഗ്രാമവാസികളായ പ്രതികൾ സ്കൂട്ടറിൽ പിന്തുടർന്ന് ശല്യം ചെയ്തിരുന്നു. ഏപ്രിൽ 19-ന് പ്രതികൾ പെൺകുട്ടിക്ക് നേരെ അശ്ലീല പരാമർശങ്ങൾ നടത്തിയതായും പരാതിയിൽ പറയുന്നു. ഇതോടെ ഭയചകിതയായ പെൺകുട്ടി വിവരം മാതാവിനെ അറിയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിൽ 23-ന് രാവിലെ ഒൻപത് മണിയോടെ കോളേജ് ബസ് നഷ്ടപ്പെട്ടതിനെത്തുടർന്ന് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ പിന്നിൽ നിന്നെത്തി ഉപദ്രവിക്കുകയായിരുന്നു. സ്കൂട്ടറിലെത്തിയ സംഘത്തിലെ പ്രധാന പ്രതി പെൺകുട്ടിയുടെ പുറത്ത് അടിച്ചു എന്നാണ് മൊഴി. സംഭവത്തിന് പിന്നാലെ പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളെ വിവരമറിയിക്കുകയും ബാഗലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ (BNS സെക്ഷൻ 74), ലൈംഗിക അതിക്രമം (BNS സെക്ഷൻ 75) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. താൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും സംസാരിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കൈ തട്ടിയതാണെന്നുമാണ് മുഖ്യപ്രതിയുടെ വാദം. എന്നാൽ പ്രതികൾ തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയുമായിരുന്നുവെന്ന് പെൺകുട്ടി വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]