ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ പെയ്യുന്ന കനത്ത മഴയും ശക്തമായ കാറ്റും കാരണം നമ്മ മെട്രോ സർവീസുകൾ തുടർച്ചയായി തടസ്സപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് വിവിധ കാരണങ്ങളാൽ മെട്രോ സർവീസുകൾ മുടങ്ങിയത്.
ചൊവ്വാഴ്ച വൈകുന്നേരമുണ്ടായ ഏറ്റവും ഒടുവിലത്തെ സംഭവത്തിൽ, പർപ്പിൾ ലൈനിലെ ഐ.ടി.പി.ബി, സത്യസായി ഹോസ്പിറ്റൽ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണതിനെ തുടർന്ന് മുപ്പത് മിനിറ്റോളമാണ് സർവീസ് നിർത്തിവെക്കേണ്ടി വന്നത്. ഇതേത്തുടർന്ന് വൈറ്റ്ഫീൽഡ് മുതൽ ഗരുഡാചാർപാളയ വരെയുള്ള സ്റ്റേഷനുകൾക്കിടയിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
ഓഫീസുകൾ വിടുന്ന തിരക്കേറിയ വൈകുന്നേരങ്ങളിൽ വൈറ്റ്ഫീൽഡ് കോറിഡോറിലെ പത്തോളം സ്റ്റേഷനുകളിലെ യാത്രക്കാരാണ് ഇതുമൂലം ദുരിതത്തിലായത്. മെട്രോയുടെ ഉയർന്ന പാതകൾക്ക് (എലിവേറ്റഡ് ട്രാക്കുകൾ) തൊട്ടരികിൽ നിൽക്കുന്ന മരങ്ങളുടെ കൊമ്പുകൾ വെട്ടിമാറ്റാൻ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) എന്തുകൊണ്ട് മുൻകൂട്ടി നടപടികൾ സ്വീകരിക്കുന്നില്ലെന്ന ചോദ്യം യാത്രക്കാർ ശക്തമായി ഉയർത്തുന്നുണ്ട്. നിലവിൽ ചല്ലഗട്ട-വൈറ്റ്ഫീൽഡ്, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്-മടവറ കോറിഡോറുകളിലായി മെട്രോ പാതയ്ക്ക് സമീപം 890 ഓളം മരങ്ങളുണ്ടെന്നാണ് ബി.എം.ആർ.സി.എൽ അധികൃതർ വ്യക്തമാക്കുന്നത്.
ഇതിൽ നൂറോളം മരങ്ങൾ ട്രാക്കിൽ നിന്നും കേവലം 10 മീറ്റർ മാത്രം ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. പർപ്പിൾ ലൈനിൽ 523 മരങ്ങൾ പാതയ്ക്ക് സമീപത്തുണ്ട്, ഇതിൽ 35 എണ്ണം 10 മീറ്ററിനുള്ളിലാണ്. ഗ്രീൻ ലൈനിൽ 370 മരങ്ങൾ ഉള്ളതിൽ 71 എണ്ണം ട്രാക്കിന് തൊട്ടടുത്താണ്. അതേസമയം ആർ.വി റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനിൽ മരങ്ങൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ ഇല്ലെന്നും അധികൃതർ അവകാശപ്പെടുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]