അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വെറും അരമണിക്കൂർ മാത്രം നീണ്ടുനിന്ന കനത്ത പേമാരിയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ചുരുങ്ങിയ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം തടാകങ്ങൾക്ക് സമാനമായ രീതിയിൽ മാറുകയായിരുന്നു.

ശിവാനന്ദ സർക്കിളിലെ റെയിൽവേ അണ്ടർപാസിൽ വലിയ തോതിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് ഇതിലൂടെ കടന്നുപോകാൻ ശ്രമിച്ച ഒരു കാർ പൂർണ്ണമായും വെള്ളത്തിൽ കുടുങ്ങി. കനത്ത വെള്ളക്കെട്ടിൽ നിന്നും കാർ തള്ളിക്കയറ്റി പുറത്തെടുക്കാൻ ഡ്രൈവർ അതിസാഹസികമായാണ് പാടുപെട്ടത്.

നഗരത്തിലെ വിവിഐപി മേഖലയായ യുബി സിറ്റിക്ക് സമീപമുള്ള റോഡുകളിൽ രണ്ട് അടിയോളം ഉയരത്തിലാണ് വെള്ളം ഉയർന്നിരിക്കുന്നത്. ഇവിടെ വെള്ളം കയറിയതിനെ തുടർന്ന് ഒരു ഓൺലൈൻ ഫുഡ് ഡെലിവറി ബോയിയുടെ ബൈക്ക് ഒഴുക്കിൽപ്പെടുകയും ഇയാൾ കനത്ത ദുരിതത്തിലാവുകയും ചെയ്തു.

റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ എന്നിവിടങ്ങളിലെ റോഡുകളും പൂർണ്ണമായും വെള്ളത്തിനടിയിലാണ്. കെ.ആർ. പുരത്ത് കനത്ത കാറ്റിനൊപ്പം ശക്തമായ ആലിപ്പഴവർഷവുമുണ്ടായി. അപ്രതീക്ഷിതമായുണ്ടായ ആലിപ്പഴം വീഴ്ചയിൽ ജനങ്ങളും വാഹനയാത്രക്കാരും വലിയ രീതിയിൽ ബുദ്ധിമുട്ടി. മഹാലക്ഷ്മി ലേഔട്ട്, യശ്വന്ത്പൂർ എന്നിവിടങ്ങളിലെ ആന്തരിക റോഡുകളിലെല്ലാം വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ഐടി മേഖലയായ കോറമംഗലയിലെ സോണി സിഗ്നൽ, നഗര ഹൃദയത്തിലെ കണ്ണിംഗ്ഹാം റോഡ് എന്നിവിടങ്ങളിലും റോഡ് ദൃശ്യമാകാത്ത വിധം വെള്ളം നിറഞ്ഞതോടെ മണിക്കൂറുകളോളമാണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടത്. വൈകുന്നേരത്തെ ഓഫീസുകൾ വിടുന്ന സമയത്തുണ്ടായ ഈ പെട്ടെന്നുള്ള വെള്ളപ്പൊക്കം നഗരത്തിലെ ജനജീവിതത്തെയാകെ സ്തംഭിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts