ബെംഗളൂരു: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ ഭാവിയെയും വരാനിരിക്കുന്ന ഭരണപരമായ വെല്ലുവിളികളെയും കുറിച്ച് നിരീക്ഷണങ്ങളുമായി ചിക്കബല്ലാപൂരിൽ നിന്നുള്ള ബി.ജെ.പി എം.പി ഡോ. കെ. സുധാകർ. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി തുടരാനുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ തീരുമാനം ഡി.കെ. ശിവകുമാറിന്റെ രാഷ്ട്രീയ നീക്കങ്ങൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ സംസ്ഥാന ഭരണത്തിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടാൻ ഇത് കാരണമാകുമെന്നാണ് സുധാകറിന്റെ വിലയിരുത്തൽ.
അടുത്ത രണ്ട് വർഷത്തേക്ക് സിദ്ധരാമയ്യയെ ഒപ്പം കൂട്ടിക്കൊണ്ടുപോകുന്നതും, തുടർന്ന് 2028-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ പൂർണ്ണമായ സഹകരണം ഉറപ്പാക്കുന്നതും ഡി.കെ. ശിവകുമാറിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളായിരിക്കുമെന്ന് ഡോ. സുധാകർ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, വരാനിരിക്കുന്ന മന്ത്രിസഭാ വികസന സമയത്ത് പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നും ഡി.കെ. ശിവകുമാർ കടുത്ത സമ്മർദ്ദങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പരാമർശിച്ചു.
എന്നാൽ, രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ഡി.കെ. ശിവകുമാർ എന്ന നേതാവിന്റെ പോരാട്ടവീര്യത്തെയും പ്രതിസന്ധികളിൽ തളരാത്ത ദൃഢനിശ്ചയത്തെയും പ്രശംസിക്കാൻ ബി.ജെ.പി എം.പി മടി കാണിച്ചില്ല. ശിവകുമാറിന്റെ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. അടുത്തിടെ ഡി.കെ. ശിവകുമാറിന്റെ ചെറുമകൾ ജനിച്ചത് മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ ജന്മദിനത്തിലായിരുന്നു എന്ന കാര്യം സുധാകർ ഓർമ്മിപ്പിച്ചു. ഈ ജനനം ശിവകുമാറിന്റെ ജീവിതത്തിലേക്ക് ‘ഭാഗ്യലക്ഷ്മി’യുടെ കടന്നുവരവാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഉപമുഖ്യമന്ത്രിക്ക് എല്ലാവിധ ആശംസകളും നേരുന്നതായും വ്യക്തമാക്കി.
