ബെംഗളൂരു : വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കിടക്കയിൽ മരിച്ച ഭർത്താവിൻ്റെ മൃതദേഹത്തിനൊപ്പം മരണം പോലുമറിയാതെ മാനസികാസ്വാസ്ഥ്യമുള്ള ഭാര്യ കഴിഞ്ഞത് പത്ത് ദിവസം. മുഡിഗെരെ താലൂക്കിലെ കൊട്ടിഗെഹരയിലാണ് മനുഷ്യ മനസ്സാക്ഷിയെ നടുക്കുന്ന ഈ വിചിത്ര സംഭവം അരങ്ങേറിയത്. കൊട്ടിഗെഹര സ്വദേശി സിറിൽ മോണിസ് (77) ആണ് മരിച്ചത്.
അച്ഛൻ ഉറങ്ങുകയാണെന്ന് അമ്മ; മകനും അറിഞ്ഞില്ല
സിറിൽ മോണിസിൻ്റെ മകൻ ബെംഗളൂരുവിലും മകൾ ദുബായിലുമാണ് ജോലി ചെയ്യുന്നത്. മകൻ ദിവസവും ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിക്കുമ്പോഴെല്ലാം “അച്ഛൻ സുഖമായിരിക്കുന്നു, ഉറങ്ങുകയാണ്” എന്നായിരുന്നു മാനസികാസ്വാസ്ഥ്യമുള്ള അമ്മയുടെ മറുപടി. രണ്ടാഴ്ച മുമ്പ് വീട്ടിലെത്തി മടങ്ങിയ മകൻ അമ്മയുടെ വാക്കുകൾ വിശ്വസിച്ചതിനാൽ പിതാവ് മരിച്ച വിവരം അറിഞ്ഞതേയില്ല.
ദുർഗന്ധം വമിച്ചതോടെ പുറംലോകമറിഞ്ഞു
പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം പൂർണ്ണമായും അഴുകി പുഴുക്കൾ അരിച്ച നിലയിലായിരുന്നു. വീട്ടിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സംശയം തോന്നിയ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോഴും ഭർത്താവ് മരിച്ച വിവരം ഉൾക്കൊള്ളാൻ ഭാര്യ തയ്യാറായിരുന്നില്ല.
“എൻ്റെ ഭർത്താവിനെ എങ്ങോട്ടും കൊണ്ടുപോകരുത്, അദ്ദേഹം സമാധാനമായി ഉറങ്ങുകയാണ്” എന്ന് പറഞ്ഞ് മൃതദേഹത്തിൽ തൊടാൻ പോലും അവർ ആരെയും സമ്മതിച്ചില്ല.
ഒടുവിൽ സാമൂഹിക പ്രവർത്തകനായ ആരിഫിൻ്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോയത്.
മുഖം കാണാനാകാതെ മക്കൾ
പിതാവിൻ്റെ മരണവാർത്തയറിഞ്ഞ് മകൻ ഓടിയെത്തിയെങ്കിലും മൃതദേഹം പൂർണ്ണമായും അഴുകിയതിനാൽ മുഖം കാണാൻ പോലും സാധിച്ചില്ല. ദുബായിലുള്ള മകൾക്കും പിതാവിനെ അവസാനമായി കാണാൻ എത്താനായില്ല. തുടർന്ന് ബണക്കൽ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്‌കാര ചടങ്ങുകൾ നടത്തി.
