ബെംഗളൂരു : കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപുരയിൽ ആർഎസ്എസ് റൂട്ട് മാർച്ച് നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ വിളിച്ചുചേർത്ത സമാധാനയോഗം പരാജയപ്പെട്ടു.
റൂട്ട് മാർച്ചിൽ കുറുവടി ഉപയോഗിക്കുന്നത് ആർഎസ്എസ് ഉപേക്ഷിച്ചാൽ മറ്റൊരു ദിവസം റാലി നടത്തുന്ന കാര്യം ആലോചിക്കാമെന്ന് ദളിത് സംഘടനാപ്രതിനിധികൾ അറിയിച്ചെങ്കിലും ഇതിന് തയ്യാറല്ലെന്ന് ആർഎസ്എസ് പ്രതിനിധികൾ വ്യക്തമാക്കിയതോടെ തർക്കമായി.
കോടതി ഉത്തരവിനെത്തുടർന്ന് കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ഫൗസിയയാണ് സമാധാനയോഗം വിളിച്ചത്. മാർച്ച് നടത്താൻ എല്ലാ സംഘടനകൾക്കും ഭരണഘടനാപരമായി അവകാശമുണ്ടെന്നും കുറുവടിയേന്തിത്തന്നെ മാർച്ച് നടത്തുമെന്നും ആർഎസ്എസ് പ്രതിനിധികൾ അറിയിച്ചത് യോഗത്തിൽ തർക്കത്തിനും വാഗ്വാദത്തിനും കാരണമായി. ബഹളം തുടർന്നതോടെ യോഗം പിരിച്ചുവിട്ടു.
യോഗത്തിനുശേഷം ആർഎസ്എസിനെതിരേ മുദ്രാവാക്യം വിളിച്ചു ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു.
പൊതുസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആർഎസ്എസ് ശാഖയുടെ പ്രവർത്തനം നിരോധിക്കണമെന്ന് പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ആർഎസ്എസ് റൂട്ട് മാർച്ച് വിവാദമായത്.
ഒക്ടോബർ 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന മാർച്ചിന് തഹസിൽദാർ അനുമതി നിഷേധിക്കുകയും ചെയ്തു.
നവംബർ രണ്ടിന് മാർച്ച് നടത്താൻ അനുമതി തേടി ആർഎസ്എസ് സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതിയാണ് സമാധാനയോഗം നടത്താൻ നിർദേശിച്ചത്.
റൂട്ട് മാർച്ചിന് ബദലായി ഇതേദിവസം കുറുവടിയും ഭരണഘടനയുമേന്തി റാലി നടത്താനാണ് ഭീം ആർമി, ദളിത് പാന്തേഴ്‌സ് തുടങ്ങിയ ദളിത് സംഘടനകൾ ഒരുങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]