ബെംഗളൂരു : സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ അവതരിപ്പിക്കും.
സിദ്ധരാമയ്യയുടെ 16-ാമത് ബജറ്റ് അവതരണമാകും വെള്ളിയാഴ്ചത്തേത്. മുഖ്യമന്ത്രിയെന്നനിലയിൽ ഒൻപതാമത്തെ ബജറ്റും.
വികസനപ്രവർത്തനങ്ങളും ഗാരന്റി പദ്ധതികളും ബാലൻസ് ചെയ്തുകൊണ്ടുപോവുക എന്നതാകും സിദ്ധരാമയ്യ നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളി. കഴിഞ്ഞബജറ്റിൽ 1,20,373 കോടി രൂപയായിരുന്നു ക്ഷേമപദ്ധതികൾക്കായി വകയിരുത്തിയത്.
ഇതിൽ 52,000 കോടി രൂപ ഗാരന്റി പദ്ധതികൾക്കുമാത്രം മാറ്റിവെച്ചിരുന്നു. ഇത്തവണയും ഗാരന്റി പദ്ധതികൾക്ക് ഭേദപ്പെട്ട തുക മാറ്റിവെച്ചേക്കും.
ദേശീയ സമ്പദ്‌വ്യസ്ഥയിലേക്ക് സംസ്ഥാനത്തിന്റെ ജി.എസ്.ടി. സംഭാവനയും അടുത്തിടെ നടന്ന ഇൻവെസ്റ്റ് കർണാടകയുടെ വിജയവും ബജറ്റിൽ ഊന്നിപ്പറഞ്ഞേക്കും. തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കല്യാണ കർണാടക മേഖലയ്ക്കും ഉച്ചഭക്ഷണതൊഴിലാളികൾക്കുമുള്ള വിഹിതം ഉയർത്താനും സാധ്യതയുണ്ട്.
സംസ്ഥാനത്തെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി 1,05,246 കോടി രൂപ കടമെടുക്കാൻ കഴിഞ്ഞ ബജറ്റിൽ തീരുമാനിച്ചിരുന്നു.
വെള്ളപ്പൊക്കനിവാരണം, അഴുക്കുചാലുകളുടെ നിർമാണം, കുടിവെള്ളവിതരണം മെച്ചപ്പെടുത്തൽ, ബെംഗളൂരുവിലെ മറ്റു അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 3,500 കോടി രൂപ ലോകബാങ്കിൽനിന്ന് കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
പെരിഫറൽ റിങ് റോഡ് പദ്ധതിക്കായി ഹൗസിങ് ആൻഡ് അർബൻ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (എച്ച്.യു.ഡി.സി.ഒ.)നിന്ന് 27,000 കോടി രൂപ കടമെടുക്കാൻ ബെംഗളൂരു വികസന അതോറിറ്റിയും (ബി.ഡി.എ.) തീരുമാനിച്ചിട്ടുണ്ട്.
