ബെംഗളൂരു : സ്കൂളിൽ വിദ്യാർഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിപ്പിക്കുന്നത് തെറ്റായ കാര്യമല്ലെന്ന് മുതിർന്ന ബി.ജെ.പി. എം.പി. ഗോവിന്ദ് കർജോൾ.
ചിത്രദുർഗയിൽനിന്നുള്ള ലോക്‌സഭാംഗമായ അദ്ദേഹം ദേശീയ അധ്യാപക ദിനാഘോഷച്ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ പരാമർശം ചർച്ചയായി.
വിദ്യാർഥികൾ ശൗചാലയം വൃത്തിയാക്കുന്നതിൽ എന്താണ് തെറ്റെന്നും ജപ്പാനിലെ വിദ്യാർഥികൾ അങ്ങനെ ചെയ്യുന്നുണ്ടെന്നും കർജോൾ പറഞ്ഞു.
പഠന കാലത്ത് താൻ ഹോസ്റ്റൽ അടിച്ചുവാരി വൃത്തിയാക്കാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ കൈയിൽ ചൂൽ കൊടുക്കുന്നത് കുറ്റകൃത്യമായാണ് ഇപ്പോൾ കാണുന്നത്.
ശുചീകരണം ഒരു മോശം പ്രവൃത്തിയാണെന്ന് കുട്ടികൾക്ക് തോന്നാൻ ഇതിടയാക്കും. ഇതിന് പകരം ശുചീകരണത്തിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെക്കൊണ്ട് പല സ്കൂളുകളിലും ശൗചാലയം വൃത്തിയാക്കിക്കുന്നതിന്റെ വീഡിയോകൾ അടുത്തിടെ പുറത്തുവന്നിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ട് ബന്ധപ്പെട്ട അധ്യാപകരുടെ പേരിൽ വിദ്യാഭ്യാസവകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു.
കുട്ടികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.
അതിനിടയിലാണ് ബി.ജെ.പി. എം.പി. വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചത്. മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമാണ് ഗോവിന്ദ് കർജോൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]