മാതാപിതാക്കളുടെ ഇൻഷുറൻസ് തുകയിൽ വിവാഹിതരായ പെണ്മക്കൾക്കും അവകാശമുണ്ട് ; കർണാടക ഹൈക്കോടതി

ബെംഗളൂരു: മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചാല്‍ വിവാഹിതരായ ആൺമക്കൾക്ക് മാത്രമല്ല പെണ്‍മക്കള്‍ക്കും ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിന് തുല്യ അര്‍ഹതയുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവ്.

വിവാഹിതരായ ആണ്‍മക്കളെന്നോ പെണ്‍മക്കളെന്നോ ഉള്ള വേര്‍തിരിവ് കാണിക്കാന്‍ കോടതിക്കാവില്ലെന്ന് ജസ്റ്റിസ് എച്ച്‌പി സന്ദേശിന്റെ ബെഞ്ച് വ്യക്തമാക്കി. വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല.

ഹുബ്ബാലിയില്‍ വാഹനാപകടത്തില്‍ മരിച്ച അന്‍പത്തിയേഴുകാരിയുടെ വിവാഹിതരായ പെണ്‍മക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ട്രൈബ്യൂണല്‍ വിധിക്കെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഉത്തരവ്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവും മൂന്നു പെണ്‍മക്കളും മകനും നഷ്ടപരിഹാരം തേടിയിരുന്നു. 5,91,600 രൂപ ആറു ശതമാനം പലിശയോടെ കുടുംബാംഗങ്ങള്‍ക്കു നല്‍കാനായിരുന്നു ട്രൈബ്യൂണല്‍ വിധി. എന്നാല്‍ വിവാഹിതരായ പെണ്‍മക്കള്‍ക്ക് തുക നല്‍കാനാവില്ലെന്ന വാദമുയര്‍ത്തി കമ്പനി ഹൈക്കോടതിയെ സമീപിച്ചു.

വിവാഹിതരായ പെണ്‍മക്കളെ ആശ്രിതര്‍ എന്നു കണക്കാക്കാനാവില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തിയത്. എന്നാല്‍ ആശ്രിതര്‍ എന്നത് സാമ്പത്തികമായി ആശ്രയിച്ചു കഴിയുന്നവര്‍ മാത്രമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശാരീരിക ആശ്രിതത്വം, വൈകാരിക ആശ്രിതത്വം, മാനസിക ആശ്രിതത്വം എന്നിങ്ങനെ പല വിധത്തിലാവാം. അതിനെ പണം കൊണ്ടു വിലയിരുത്താനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us