ബെംഗളൂരു: ഓൺലൈൻ ചൂതാട്ടത്തിൽ ലക്ഷങ്ങൾ നഷ്ടപ്പെട്ടതിനെത്തുടർന്നുണ്ടായ കുടുംബകലഹം ഒടുവിൽ ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായ മഞ്ജുളയെ (38) ഭർത്താവും ഓട്ടോറിക്ഷാ ഡ്രൈവറുമായ പ്രദീപ് കുമാർ (38) മക്കളുടെ മുന്നിലിട്ട് ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. 14-ഉം 10-ഉം വയസ്സുള്ള മക്കളുടെയും ബന്ധുക്കളുടെയും മുന്നിൽ വെച്ചായിരുന്നു ഞായറാഴ്ച വൈകുന്നേരം ഈ ചോരക്കളി നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
പിണങ്ങിപ്പോയ ഭാര്യയുമായി ഒത്തുതീർപ്പിനെന്ന വ്യാജേനയാണ് പ്രദീപ് ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെ മഞ്ജുള താമസിച്ചിരുന്ന അവരുടെ മാതാപിതാക്കളുടെ വീട്ടിലെത്തിയത്. പുതിയൊരു ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് മഞ്ജുളയുടെ കാൽക്കൽ വീണ് ഇയാൾ ക്ഷമാപണം നടത്തി. എന്നാൽ തൊട്ടടുത്ത നിമിഷം മഞ്ജുളയുടെ കാലുകൾ ബലമായി വലിച്ചുതാഴെയിട്ട പ്രദീപ്, കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയായിരുന്നു. മഞ്ജുളയുടെ വയർ, നെഞ്ച്, തോൾ, കൈകൾ, തല എന്നിവിടങ്ങളിൽ പതിനഞ്ചോളം തവണയാണ് ഇയാൾ കുത്തിയത്.
മഞ്ജുളയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ പതിനാലുകാരിയായ മകൾക്കും കൈവിരലുകളിൽ പരിക്കേറ്റു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട പ്രദീപ് ലോറി പാർക്കിംഗ് ഏരിയയിൽ ഒളവിൽ കഴിയുന്നതിനിടെ താൻ ഭാര്യയെ കൊന്നതായും ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ മഞ്ജുളയെ ഉടൻ തന്നെ കെ.ആർ പുരം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.
വില്ലനായത് ഓൺലൈൻ ബെറ്റിംഗും സംശയ രോഗവും
ഓൺലൈൻ ബെറ്റിംഗിലൂടെ എട്ടു ലക്ഷത്തോളം രൂപ പ്രദീപിന് നഷ്ടപ്പെട്ടിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. കൂടാതെ ഭാര്യയുടെ വിശ്വസ്തതയെ സംശയിച്ചിരുന്ന പ്രദീപ്, മക്കളുടെ പിതൃത്വത്തെച്ചൊല്ലിയും തർക്കങ്ങൾ ഉണ്ടാക്കിയിരുന്നു. പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ജൂൺ 11 മുതൽ മഞ്ജുള മക്കളെയും കൂട്ടി സ്വന്തം വീട്ടിലാണ് താമസം.
ശനിയാഴ്ച മഞ്ജുള ഒരു വക്കീൽ മുഖേന വിവാഹമോചനത്തിന് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പ്രദീപ് ക്രൂരകൃത്യം നടത്തിയത്. മുൻപും മഞ്ജുള പ്രദീപിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. അന്ന് കൗൺസിലിംഗിന് ശേഷമാണ് ഇവർ വീണ്ടും ഒരുമിച്ച് താമസം തുടങ്ങിയത്.
കൊലപാതകത്തിന് മുൻപ് സെൽഫി വീഡിയോ
കൃത്യം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് പ്രദീപ് ഫോണിൽ സെൽഫി വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തി. ചൂതാട്ട ലഹരി തന്റെ കുടുംബം തകർത്തുവെന്നും താനും ഭാര്യയും ഉടൻ മരിക്കുമെന്നും ഇയാൾ വീഡിയോയിൽ പറയുന്നുണ്ട്. “ഭാര്യയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല. മാപ്പ് ചോദിച്ചിട്ടും അവൾ തിരിച്ചുവരാൻ തയ്യാറായില്ലെങ്കിൽ അവളെ കൊന്ന് ഞാൻ ജീവിതം അവസാനിപ്പിക്കും. അവൾ നല്ലവളാണ്, പക്ഷേ വീട്ടുകാരുടെ വാക്ക് കേട്ടാണ് അവൾ ഇങ്ങനെ ചെയ്യുന്നത്. ഇന്ന് ലോകത്ത് പണത്തിനാണ് പ്രാധാന്യം,” എന്ന് പ്രദീപ് വീഡിയോയിൽ പറയുന്നതായി പോലീസ് വ്യക്തമാക്കി. 2012 മാർച്ചിലായിരുന്നു ഇവരുടെ വിവാഹം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]