നടിയും ബിഗ് ബോസ് താരവുമായ ലക്ഷ്മി പ്രിയ, നടൻ ഷിയാസ് കരീമിനെതിരെ ഉയർന്ന പീഡനാരോപണങ്ങളിൽ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ഷിയാസിനെതിരെ രണ്ടാമത്തെ പീഡനക്കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മുൻകാല നിലപാടുകളെയും ഭക്ഷണ ശീലങ്ങളെയും ചേർത്തുവെച്ച് ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിലൂടെ ചോദ്യങ്ങൾ ഉന്നയിച്ചത്.
തന്റെ കിതാബിൽ പന്നി മാംസം കഴിക്കരുതെന്ന് പറഞ്ഞിട്ടുള്ളതുകൊണ്ടാണ് താനത് കഴിക്കാത്തതെന്ന് നേരത്തെ ഷിയാസ് വ്യക്തമാക്കിയതിനെ ലക്ഷ്മി പ്രിയ പരിഹസിച്ചു. ഷിയാസ് ഇപ്പോൾ കിതാബ് അനുസരിച്ച് മാത്രമാണോ ജീവിക്കുന്നതെന്നും, പീഡനക്കേസുകൾ കിതാബിൽ പറഞ്ഞിട്ടുള്ളതാണോ എന്നും അവർ ചോദിച്ചു. ഷിയാസ് കരീമുമായി തനിക്ക് വ്യക്തിപരമായ സൗഹൃദമില്ലെന്നും സ്റ്റാർ മാജിക് ഷോയിൽ അദ്ദേഹം എത്തുന്നതിന് മുൻപ് തന്നെ താൻ ആ പരിപാടിയിൽ നിന്നും പിന്മാറിയിരുന്നതായും അവർ വ്യക്തമാക്കി.
മതഗ്രന്ഥങ്ങളും ഭക്ഷണ ശീലങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സ്വന്തം ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷ്മി പ്രിയയുടെ കുറിപ്പ്. തന്നെ വളർത്തിയ വാപ്പുമ്മ ഖുർആൻ അനുസരിച്ച് പ്രസവിക്കുന്ന ജീവികളുടെ മാംസം മരണം വരെ കഴിച്ചിരുന്നില്ലെന്നും, എന്നാൽ ഉമ്മയുടെ വീട്ടിൽ നേരെ തിരിച്ചുള്ള കാഴ്ചയാണ് കണ്ടതെന്നും അവർ കുറിച്ചു. ഭക്ഷണം എന്നത് ഓരോരുത്തരുടെയും ശീലമാണെന്നും എന്നാൽ താൻ സങ്കിയായതുകൊണ്ടാണ് പശുവിൻ മാംസം കഴിക്കാത്തതെന്ന് ചിലർ വാശിപിടിക്കുന്നതിലെ വൈരുദ്ധ്യവും അവർ ചൂണ്ടിക്കാട്ടി.
ഭൂരിഭാഗം മുസ്ലീങ്ങളും ബീഫ് എന്ന പേരിൽ കഴിക്കുന്നത് പോത്തിറച്ചിയാണെന്നും പശുവിൻ മാംസം കഴിക്കാത്തവർ എല്ലാവരും ബിജെപി ആവണമെന്നുണ്ടോ എന്നും അവർ ചോദിച്ചു. ജാതിയും മതവും രാഷ്ട്രീയവും ഭക്ഷണവുമെല്ലാം വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണെന്നും അതിനെ പരസ്പരം കൂട്ടിക്കുഴയ്ക്കരുതെന്നും പറഞ്ഞ താരം, മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നും കൂട്ടിച്ചേർത്തു. ഷിയാസിനെതിരായ പുതിയ കേസുകൾ ചർച്ചയാകുന്നതിനിടയിലാണ് താരത്തിന്റെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
