ബെംഗളൂരു: കർണാടകയിലെ വന്യജീവി സങ്കേതങ്ങൾക്കും വനമേഖലകൾക്കും ഉള്ളിലെ ട്രെക്കിങ് പാതകൾക്ക് വനംവകുപ്പ് നിരോധനമേർപ്പെടുത്തി. ചാമരാജനഗർ മലെ മഹാദേശ്വര ഹിൽസിൽ (MM Hills) പത്തു വയസ്സുകാരൻ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വനംമന്ത്രി ഈശ്വർ ബി. ഖണ്ഡ്രെയുടെ അടിയന്തര ഉത്തരവ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാതകളിൽ പൂർണ്ണമായി നടപ്പിലാക്കുന്നത് വരെ സഞ്ചാരികളെ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
മലെ മഹാദേശ്വര ക്ഷേത്രത്തിലേക്കുള്ള പദയാത്രകൾക്ക് ഇനി മുതൽ കർശന നിയന്ത്രണമുണ്ടാകും. ശിവരാത്രി, ഉഗാദി ഉത്സവ കാലങ്ങളിൽ മാത്രമേ ഭക്തരെ കാൽനടയായി യാത്ര ചെയ്യാൻ അനുവദിക്കൂ. നിലവിലുള്ള 14 കിലോമീറ്റർ പദയാത്രയ്ക്ക് പകരം ഇത് മൂന്ന് കിലോമീറ്ററായി പരിമിതപ്പെടുത്തി. ഭക്തർ നിശ്ചിത കൗണ്ടറുകളിൽ നിന്ന് ടിക്കറ്റെടുത്ത ശേഷം സുരക്ഷിതമായി മൂടിയ ജീപ്പുകളിൽ യാത്ര ചെയ്യണം. അവസാന മൂന്ന് കിലോമീറ്റർ മാത്രം വോക്കിടോക്കി സംവിധാനമുള്ള ഗൈഡുകളുടെയും വനംവകുപ്പ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ ചെറിയ സംഘങ്ങളായി നടന്നുപോകാം.
ട്രെക്കിങ് പാതകൾ പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നതിന് മുൻപ് വന്യജീവികളുടെ ചലനരീതികൾ വിലയിരുത്താനും മതിയായ മുൻകരുതൽ സംവിധാനങ്ങൾ ഏർപ്പെടുത്താനും വനംവകുപ്പിനും ഇക്കോ ടൂറിസം വികസന ബോർഡിനും മന്ത്രി നിർദ്ദേശം നൽകി. മനുഷ്യ-വന്യജീവി സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളുടെയും ഭക്തരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനമേഖലയിലെ അനധികൃത പ്രവേശനവും നിയമലംഘനങ്ങളും തടയാൻ നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
