ബെംഗളൂരുവിലെ മജസ്റ്റിക് കെമ്പഗൗഡ ബസ് സ്റ്റേഷനിൽ യാത്രക്കാർക്കും ജീവനക്കാർക്കും ആശ്വാസമായി പുതുക്കിപ്പണിത പാർക്കിംഗ് പ്രദേശം തുറന്നു. കെ.എസ്.ആർ.ടി.സി ടെർമിനൽ ഒന്നിനോട് ചേർന്ന് മൂന്ന് കോടിയിലധികം രൂപ ചെലവിൽ നവീകരിച്ച പാർക്കിംഗ് സൗകര്യം ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
മജസ്റ്റിക്കിലെ വിശ്രമമന്ദിരത്തിന് സമീപമുള്ള ഒന്നാം നമ്പർ ടെർമിനലിനോട് ചേർന്ന പ്രദേശം നേരത്തെ വലിയ കുഴികളും വെള്ളക്കെട്ടും കാരണം ഉപയോഗശൂന്യമായിരുന്നു. മഴക്കാലത്ത് ഇവിടം ചെളിക്കുളമാകുന്നത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മന്ത്രി നേരിട്ട് സ്ഥലം സന്ദർശിക്കുകയും മുൻഗണനാ അടിസ്ഥാനത്തിൽ പാർക്കിംഗ് പ്രദേശം നവീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്ന് 3.29 കോടി രൂപ ചിലവഴിച്ച് ഏകദേശം രണ്ടര ഏക്കർ ഭൂമിയാണ് മികച്ച രീതിയിൽ നവീകരിച്ചത്. നൂറോളം ബസുകൾ ഒരേസമയം പാർക്ക് ചെയ്യാൻ സൗകര്യമുള്ള ഈ ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ആധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ രാത്രികാല സൗകര്യത്തിനായി 11 ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകളും ഒരു ഇലക്ട്രിക്കൽ പാനൽ റൂമും സജ്ജീകരിച്ചിട്ടുണ്ട്.
കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (KSRTC) ബസുകൾക്ക് പുറമെ, നോർത്ത് വെസ്റ്റേൺ കർണാടക (NWKRTC), കല്യാണ കർണാടക (KKRTC) ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെ ബസുകൾക്കും ഇവിടെ പ്രത്യേക പാർക്കിംഗ് സൗകര്യം അനുവദിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു. നവീകരണം പൂർത്തിയായതോടെ മജസ്റ്റിക് ബസ് സ്റ്റേഷനിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
