ഡൽഹി: ഇറാൻ-ഇസ്രായേൽ യുദ്ധം മൂലം രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണത്തെയും (ഐ.ആർ.സി.ടി.സി) പ്രതിസന്ധിയിലാക്കുന്നു.
പ്രതിദിനം 17 ലക്ഷത്തോളം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്ന ഐ.ആർ.സി.ടി.സിയുടെ പ്രധാന അടുക്കളകളുടെ പ്രവർത്തനം ഗ്യാസ് ലഭ്യത കുറഞ്ഞതോടെ അവതാളത്തിലായി.
പ്രതിസന്ധി രൂക്ഷമായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കേണ്ടി വരുമെന്ന് റെയിൽവേ മുന്നറിയിപ്പ് നൽകി.
ഭക്ഷണം മുടങ്ങിയാൽ പണം തിരികെ
ടിക്കറ്റിനൊപ്പം ഭക്ഷണത്തിനായി മുൻകൂട്ടി പണമടച്ച യാത്രക്കാർക്ക്, വിതരണം തടസ്സപ്പെടുന്ന സാഹചര്യമുണ്ടായാൽ ആ തുക തിരികെ നൽകാനാണ് റെയിൽവേയുടെ തീരുമാനം.
യാത്രക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള എൽ.പി.ജി. സ്റ്റോക്കുകൾ തീരുന്നതോടെ വരും ദിവസങ്ങളിൽ ദീർഘദൂര യാത്രക്കാർ കടുത്ത ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.
ബദൽ മാർഗ്ഗങ്ങളിലേക്ക് റെയിൽവേ
ഗ്യാസ് ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ പാചകം മുടങ്ങാതിരിക്കാൻ റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണശാലകൾക്കും ഐ.ആർ.സി.ടി.സി. അടുക്കളകൾക്കും കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മൈക്രോവേവ് ഓവനുകളിലേക്കും ഇൻഡക്ഷൻ കുക്കറുകളിലേക്കും അടിയന്തരമായി മാറാൻ പശ്ചിമ മേഖലയിലെ സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകി. പാകം ചെയ്ത ഭക്ഷണത്തിന് പകരമായി പെട്ടെന്ന് കഴിക്കാവുന്ന ‘റെഡി ടു ഈറ്റ്’ ഭക്ഷണ സാധനങ്ങളുടെ മതിയായ ശേഖരം കരുതാനും ആവശ്യപ്പെട്ടിട്ടുണ്ട്.
15-20 ദിവസങ്ങൾ നിർണ്ണായകം
അടുത്ത 15 മുതൽ 20 ദിവസത്തിനുള്ളിൽ പാചകവാതക വിതരണം പൂർവ്വസ്ഥിതിയിലായില്ലെങ്കിൽ റെയിൽവേയിലെ കാറ്ററിംഗ് സംവിധാനം പൂർണ്ണമായും സ്തംഭിച്ചേക്കും. നിലവിൽ യാത്രക്കാർക്ക് തടസ്സമില്ലാതെ ഭക്ഷണം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്ന് ഐ.ആർ.സി.ടി.സി. അറിയിച്ചു. ഗ്യാസ് വിതരണ ശൃംഖലയിലെ ഏത് തടസ്സത്തെയും നേരിടാൻ തയ്യാറെടുപ്പുകൾ നടത്താൻ റെയിൽവേ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]