തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന മുൻനിലപാട് തിരുത്തി മുൻ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരരംഗത്തിറങ്ങാൻ തയ്യാറാണെന്ന് അവർ ഫേസ്ബുക്കിലൂടെ അറിയിച്ചു. തന്നെ സ്നേഹിക്കുന്ന സാധാരണക്കാർക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കി.
തിരുവനന്തപുരം നഗരസഭയിലെ ശാസ്തമംഗലം വാർഡിൽ നിന്നുള്ള കൗൺസിലറായ ശ്രീലേഖയെ വട്ടിയൂർക്കാവ് മണ്ഡലത്തിൽ ബിജെപി പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ, തന്നെ അഞ്ച് വർഷത്തേക്ക് കൗൺസിലറായി തിരഞ്ഞെടുത്തതാണെന്നും അതിനാൽ കാലാവധി പൂർത്തിയാക്കാതെ നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്നുമായിരുന്നു അവർ ആദ്യം സ്വീകരിച്ച നിലപാട്. തിരുവനന്തപുരം മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തിയും ഇതിന് പിന്നിലുണ്ടെന്ന് സൂചനകളുണ്ടായിരുന്നു. എന്നാൽ നേതൃത്വത്തിന്റെ നിരന്തരമായ ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്.
സർക്കാരിനെതിരെ രൂക്ഷവിമർശനം
കേരളത്തിൽ ബിജെപി ഭരണം വന്നാൽ മാത്രമേ ജനങ്ങൾക്ക് പൂർണ്ണമായും നീതി ലഭിക്കൂ എന്ന് ശ്രീലേഖ തന്റെ കുറിപ്പിൽ പറഞ്ഞു. തനിക്കെതിരെ കേസെടുത്ത നടപടിയെയും അവർ രൂക്ഷമായി വിമർശിച്ചു. പത്ത് വർഷം മുൻപുള്ള വ്ലോഗിന്റെയും 2020-ലെ വീഡിയോയുടെയും പേരിൽ ഇപ്പോൾ കേസെടുത്തത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണ്.
മൂന്ന് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളിൽ മൂന്ന് വർഷത്തിനുള്ളിൽ കേസെടുക്കണമെന്നാണ് നിയമം. കാലപ്പഴക്കം ചെന്ന കേസിൽ തന്നോട് ചോദിക്കാതെ എഫ്‌ഐആർ ഇട്ടത് ചട്ടവിരുദ്ധമാണ്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാരോപിച്ച് തനിക്കെതിരെ എടുത്ത കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ശ്രീലേഖ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശ്രീലേഖയുടെ ഈ മാറ്റം ബിജെപി ക്യാമ്പിന് വലിയ ആവേശം നൽകുന്നുണ്ട്.
