ബെംഗളൂരു: ദാരിദ്ര്യം സ്വപ്നങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് ഉത്തർ കന്നഡ ജില്ലയിലെ ദണ്ഡേലിയിൽ നിന്നുള്ള പത്മാവതി നാഗണ്ണ മാഡിഗ സിവിൽ ജഡ്ജിയായി നിയമിതയായി. കഠിനമായ ജീവിതസാഹചര്യങ്ങളോടും സാമ്പത്തിക പ്രതിസന്ധികളോടും പടവെട്ടി നേടിയ ഈ വിജയം ഒരു നാടിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്.
സഹോദരങ്ങളുടെ കൈത്താങ്ങ്; സ്വപ്നങ്ങൾക്ക് ചിറകേകി
അച്ഛൻ നാഗണ്ണയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തം പത്മാവതിയുടെ സഹോദരങ്ങളുടെ തോളിലായി. പെൺമക്കളെ വേഗത്തിൽ വിവാഹം കഴിച്ച് അയക്കുന്ന പതിവ് രീതികളിൽ നിന്ന് മാറി, സഹോദരിയെ ഉന്നത നിലയിൽ എത്തിക്കണമെന്നതായിരുന്നു ആ സഹോദരങ്ങളുടെ ലക്ഷ്യം. വഴിയരികിൽ ഇരുന്ന് ചെരുപ്പ് തുന്നിയും കഠിനാധ്വാനം ചെയ്തുമാണ് അവർ പത്മാവതിയുടെ പഠനത്തിനുള്ള പണം കണ്ടെത്തിയത്. തങ്ങളുടെ വിയർപ്പിന് പത്മാവതി നൽകിയ മറുപടിയാണ് ഇന്ന് ജുഡീഷ്യൽ പരീക്ഷയിലെ ഈ തിളക്കമാർന്ന വിജയം.
കന്നഡ മീഡിയത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പത്മാവതിക്ക് മുന്നിൽ ഇംഗ്ലീഷ് ഭാഷ വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാൽ ആത്മവിശ്വാസത്തോടെ നിയമ ബിരുദം പൂർത്തിയാക്കിയ അവർ, ആദ്യ ശ്രമത്തിൽ തന്നെ ജുഡീഷ്യൽ പരീക്ഷ വിജയിച്ച് ബെഞ്ചിലിരുന്ന് നീതി നടപ്പാക്കാനുള്ള പദവി സ്വന്തമാക്കി. കന്നഡ മാധ്യമത്തിൽ പഠിച്ചാൽ ഉന്നത വിജയങ്ങൾ നേടാനാവില്ല എന്ന് കരുതുന്നവർക്കുള്ള ശക്തമായ മറുപടി കൂടിയാണ് പത്മാവതിയുടെ ഈ നേട്ടം.
ഉത്തര കന്നഡ ജില്ലയിലെ മാഡിഗ സമുദായത്തിൽ നിന്ന് ജഡ്ജി പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് പത്മാവതി. “ഞങ്ങളുടെ കഠിനാധ്വാനം ഇന്ന് ഫലം കണ്ടു, അവൾ സമൂഹത്തിന് നീതി ലഭ്യമാക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” എന്ന് സഹോദരങ്ങൾ അഭിമാനത്തോടെ പറഞ്ഞു. ദാരിദ്ര്യത്തിന്റെ കയ്പുനീരിലും അചഞ്ചലമായ ലക്ഷ്യബോധമുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ യുവതി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]