മൈസൂരു : വഴിതെറ്റിയ രണ്ടു വയസ്സുകാരി ഒരുരാത്രിമുഴുവൻ കഴിഞ്ഞത് വിജനമായ കാപ്പിത്തോട്ടത്തിൽ. കുടക് ജില്ലയിലെ ബി ഷെട്ടിഗേരി ഗ്രാമപ്പഞ്ചായത്തിലെ കൊങ്കണയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടാണ് സംഭവം.
പിഞ്ചുകുഞ്ഞിനെ കണ്ടെത്തി അയൽവാസിയുടെ വളർത്തുനായയാണ് കണ്ടെത്തിയത്. തോട്ടത്തിന്റെ മധ്യഭാഗത്ത് ക്ഷീണിച്ചു മയങ്ങുകയായിരുന്ന രണ്ടു വയസുകാരി സുനന്യക്കരികിലേക്ക് ‘ഓറിയോ’ മണംപിടിച്ച് എത്തുകയായിരുന്നു.
തോട്ടത്തിലെ തൊഴിലാളികളായ സുനിൽ, നാഗിനി ദമ്പതിമാരുടെ മകളായ സുനന്യയെയാണ് കാണാതായത്. അഞ്ചുദിവസം മുൻപ് മകളോടൊപ്പം കൊങ്കണ ഗ്രാമത്തിലെത്തിയ ദന്പതിമാർ കാപ്പിത്തോട്ടത്തിൽ ജോലി ചെയ്യാൻ തുടങ്ങി.
ശനിയാഴ്ച ഉച്ചയ്ക്ക് ഇവർ ജോലിക്ക് പോകുമ്പോൾ മകളെയും കൂട്ടി. തുടർന്ന് തോട്ടത്തിലെ മറ്റു തൊഴിലാളികളുടെ കുട്ടികളോടൊപ്പം കളിക്കാൻവിട്ടു. കളിക്കുന്നതിനിടെ സുനന്യ വഴിതെറ്റി വിജനമായ തോട്ടത്തിനകത്ത് അകപ്പെടുകയായിരുന്നു.
സുനന്യയെ കാണാതായതോടെ ഗ്രാമവാസികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ശനിയാഴ്ച രാത്രി മുഴുവൻ തിരച്ചിൽ നടത്തി. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
ഇതിനിടെ തോട്ടത്തിനുള്ളിൽ വനം ജീവനക്കാർ, കടുവ കാട്ടുപന്നിയെ വേട്ടയാടി ജഡം ഉപേക്ഷിച്ചതായി കണ്ടെത്തി. കടുവയുടെ കാൽപ്പാടുകളും കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി.
തുടർന്ന് ഞായറാഴ്ച പുലർച്ചെ പഞ്ചായത്ത് പ്രസിഡന്റ് കൊല്ലിര ബൊപ്പണ്ണയുടെ നേതൃത്വത്തിൽ വീണ്ടും തോട്ടത്തിന്റെ ഉൾഭാഗങ്ങളിൽ തിരച്ചിലാരംഭിച്ചു.
ഇതിനിടെ തോട്ടത്തിലെ ഒരു മരത്തിനടിയിൽ കുട്ടി ഭയന്ന് ഇരിക്കുന്നത് കണ്ടെത്തി. കുട്ടിയെ കാണാതായി 14 മണിക്കൂർ കഴിഞ്ഞാണ് കണ്ടെത്തുന്നത്. തുടർന്ന് ഞായറാഴ്ച രാവിലെ ഏഴോടെ സുനന്യയെ മാതാപിതാക്കളുടെ അരികിലെത്തിച്ചു.
ഗോണികുപ്പ ഫോറസ്റ്റ് എസ്‌ഐ പ്രദീപ് കുമാർ, ഡിആർഎഫ്ഒ ജെ.കെ. ശ്രീധർ എന്നിവർ സ്ഥലത്തെത്തിയിരുന്നു. കുട്ടി തോട്ടത്തിനകത്ത് ഉറങ്ങിപോയതായിരിക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയാക്കി യാതൊരു പരിക്കുമില്ലെന്ന് ഉറപ്പാക്കിയാണ് രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക് വിട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
