ബെംഗളൂരു: പേയിംഗ് ഗെസ്റ്റ് (പിജി) താമസസ്ഥലത്തെ ശുചിമുറിയിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ രഹസ്യമായി പകർത്താനുള്ള ശ്രമം സ്വകാര്യ കമ്പനി ജീവനക്കാരിയുടെ ജാഗ്രതയെത്തുടർന്ന് കണ്ടെത്തി. ബെല്ലന്തൂരിനടുത്തുള്ള ഭോഗനഹള്ളിയിലെ കോ-ലിവിങ് പിജിയിലാണ് സംഭവം നടന്നത്.
കഴിഞ്ഞ രണ്ടുമാസമായി ഈ പിജിയിൽ താമസിക്കുന്ന യുവതി (പേര് വെളിപ്പെടുത്തിയിട്ടില്ല) ജൂൺ 14-ന് വൈകിട്ട് 4.30-ഓടെയാണ് ശുചിമുറിയിലെ എയർ വെന്റിലേറ്ററിൽ ഒരു വെള്ള ഐഫോൺ ഇരിക്കുന്നത് ശ്രദ്ധിച്ചത്. ആരോ തൻ്റെ ദൃശ്യങ്ങൾ പകർത്തുകയാണെന്ന് സംശയം തോന്നിയ യുവതി ഉടൻ തന്നെ ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങി 4.39-ഓടെ പിജി കെയർടേക്കറെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് കെയർടേക്കർ എത്തി യുവതിയുടെ മുറിക്ക് തൊട്ടടുത്തുള്ള മുറിയുടെ വാതിലിൽ മുട്ടി. അല്പം വൈകി പുറത്തുവന്ന മുറിയിലെ താമസക്കാരൻ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, വിശദമായി ചോദ്യം ചെയ്തതോടെ താൻ തന്നെയാണ് ഫോൺ വെന്റിലേറ്ററിൽ വെച്ചതെന്ന് സമ്മതിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് പ്രതിയെ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ച് മൊബൈൽ ഫോൺ പരിശോധിച്ചു. എന്നാൽ പരാതിക്കാരിയുടെ കുളിക്കുന്ന ദൃശ്യങ്ങളൊന്നും ഫോണിൽ കണ്ടെത്താനായില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവതി ഫോൺ കാണുന്നതിന് മുൻപ് പ്രതി ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടാകില്ലെന്നും, അല്ലെങ്കിൽ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഡിലീറ്റ് ചെയ്തതാകാൻ സാധ്യതയുണ്ടെന്നുമാണ് പോലീസ് നിഗമനം. ഫോണിൽ നിന്നും ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് കണ്ടെത്താനും വിവരങ്ങൾ വീണ്ടെടുക്കാനുമായി മൊബൈൽ ഫോൺ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് (FSL) അയച്ചിരിക്കുകയാണ്.
