ബെംഗളൂരു : വ്യാജ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ മുംബൈ പോലീസ് ഉദ്യോഗസ്ഥരായി വേഷം ധരിച്ച് ബെംഗളൂരുവിലെ രണ്ട് സ്ത്രീകളെ വീഡിയോ കോളിൽ വസ്ത്രം അഴിച്ചുമാറ്റിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു.
ബെംഗളൂരുവിലുള്ള രണ്ടുസ്ത്രീകളുടെ നഗ്നദൃശ്യമാണ് കഴിഞ്ഞദിവസം പകർത്തിയത്. ഇവരിൽനിന്ന് 58,447 രൂപയും തട്ടിയെടുത്തു.
നഗ്നദൃശ്യങ്ങൾ കാട്ടി കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണ് സ്ത്രീകൾ പോലീസിൽ പരാതിപ്പെട്ടത്. തട്ടിപ്പിനിരയായ സ്ത്രീകളിൽ ഒരാൾ തായ്‌ലാൻഡിലാണ് ജോലിചെയ്യുന്നത്. കഴിഞ്ഞദിവസം സുഹൃത്തിനെ കാണാൻ ബെംഗളൂരുവിലെ വീട്ടിലെത്തിയതായിരുന്നു.
സിബിഐയിൽനിന്നാണെന്ന പേരിൽ ഇവരെ ഫോണിൽ വിളിച്ച സംഘമാണ് തട്ടിപ്പ് നടത്തിയത്. ഇവരുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ പറഞ്ഞസംഘം ഇതുപയോഗിച്ച് വലിയ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു. ജെറ്റ് എയർവേസ് സ്ഥാപകൻ നരേഷ് ഗോയൽ ഉൾപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ ഇവരെയും പ്രതിചേർത്തിട്ടുണ്ടെന്നും പറഞ്ഞു.
ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അറിയിച്ചു. പിന്നീട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ പണം നിക്ഷേപിക്കാൻ നിർദേശിച്ചു. പരിശോധനയ്ക്കുശേഷം പണം തിരികെനൽകുമെന്നും പറഞ്ഞു. ഇത് പ്രകാരം സംഘം അറിയിച്ച അക്കൗണ്ടിലേക്ക് പണംകൈമാറി.
വീഡിയോ കോളിലൂടെ ബന്ധപ്പെട്ടശേഷം ശരീരത്തിലെ അടയാളം പരിശോധിക്കാൻ എന്ന പേരിൽ വസ്ത്രങ്ങൾ മാറ്റാൻ നിർദേശിച്ചു. ഇതിനിടെ, സ്ത്രീകളിൽ ഒരാൾ തന്റെ മറ്റൊരു സുഹൃത്തിനെ വിളിച്ചു വിവരംപറഞ്ഞു. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ട സുഹൃത്ത് തട്ടിപ്പ് സംഘത്തിന്റെ ഫോൺ കട്ടുചെയ്യാൻ ആവശ്യപ്പെട്ടു.
പിന്നീട് വീണ്ടും ബന്ധപ്പെടാൻ തട്ടിപ്പുകാർ ശ്രമിച്ചെങ്കിലും ഇവർ ഫോൺ കോൾ സ്വീകരിച്ചില്ല. തുടർന്ന് നഗ്നദൃശ്യം കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെയാണ് ഇവർ പോലീസിൽ പരാതി നൽകിയത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]
