ബെംഗളൂരു: സിഗരറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് സോഫ്റ്റ് വയർ എഞ്ചിനീയറെ കാറിടിപ്പിച്ച് കൊലപ്പെടുത്തി.
വജരഹള്ളി സ്വദേശിയായ എച്ച്‌എൻ സഞ്ജയ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
സഹപ്രവർത്തകനായ ചേതന് ആക്രമണ ശ്രമത്തില്‍ പരുക്കേറ്റു.
ഇരുവരും രാത്രി ഷിഫ്റ്റില്‍ പുലർച്ചെ 4 മണിയോടെ ഇടവേള എടുത്ത് റോഡരികിലെ കടയില്‍ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
ചായ കുടിച്ചു നില്‍ക്കവേ, ഭാര്യയോടൊപ്പം പ്രതീക് എന്നയാള്‍ കാറില്‍ എത്തുകയും ഇരുവരോടും സിഗരറ്റ് ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ഇയാളുടെ ആവശ്യം നിരസിച്ച ഇരുവരും സ്വന്തമായി വാങ്ങാൻ പറഞ്ഞതോടെ തർക്കം ഉടലെടുക്കുകയായിരുന്നു.
തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇടപെട്ട് സ്ഥിതി ശാന്തമാക്കി.
തുടർന്ന്, ഓഫീസിലേക്ക് ബൈക്കില്‍ തിരികെ പോവുകയായിരുന്ന സഞ്ജയെയും ചേതനെയും, പിന്നാലെയെത്തിയ പ്രതിയായ പ്രതീക് തന്റെ വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇരുവർക്കും ഗുരുതര പരുക്കേറ്റു.
ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഞ്ജയ് മരണത്തിന് കീഴടങ്ങി.
സുഹൃത്ത് ഇപ്പോഴും ചികിത്സയിലാണ്. സിസിടിവി വീഡിയോ തെളിവുകളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ ബെംഗളൂരു പോലീസ് പ്രതീകിനെ അറസ്റ്റ് ചെയ്യുകയും ഇയാള്‍ക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.