ബെംഗളൂരു: ശിവമോഗ ആദിചുഞ്ചനഗിരി ഇൻഡിപെൻഡന്‍റ് പി.യു കോളജിലെ രണ്ട് രണ്ടാം പി.യു വിദ്യാർഥികളുടെ പൂണൂല്‍ അഴിപ്പിച്ചതായി പരാതി.
ബുധനാഴ്ച സി.ഇ.ടി എഴുതാൻ സെന്‍ററിലേക്ക് പ്രവേശിക്കുമ്പോഴാണ് വിദ്യാർഥികളുടെ പൂണൂല്‍ സുരക്ഷാ ജീവനക്കാർ ബലമായി അഴിപ്പിച്ചത്.
പൂണൂല്‍ ബലമായി സുരക്ഷാ ജീവനക്കാർ ഊരിമാറ്റിയ സംഭവം ബ്രാഹ്മണ സമൂഹത്തിന്റെ രോഷത്തിന് വഴിവെച്ചു.
ഡെപ്യൂട്ടി കമീഷണർ ഗുരുദത്ത ഹെഗ്‌ഡെയെ കണ്ട മുൻ എം.എല്‍.എ കെ.ബി. പ്രസന്ന കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം സംഭവത്തില്‍ ഉചിത നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ പ്രവേശന കവാടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാർഥികളുടെ ‘ജനിവര’ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു.
മൂന്ന് വിദ്യാർഥികളില്‍ ഒരാള്‍ എതിർത്തു. പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തെ അനുവദിച്ചു.
എതിർക്കാത്ത മറ്റുള്ളവരെ അത് നീക്കം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു.
സുരക്ഷാ ജീവനക്കാർ ‘ജനിവര’ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞത് നിർഭാഗ്യകരമാണ്.
സംഭവത്തെ ശക്തമായി അപലപിക്കുകയും ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെടുകയും ചെയ്യുന്നു.
ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കരുതെന്ന് പ്രസന്ന കുമാർ പറഞ്ഞു.
സംഭവത്തെ കുറിച്ച് പരിശോധിക്കുമെന്ന് പ്രതിനിധി സംഘത്തെ അറിയിച്ച ഡെപ്യൂട്ടി കമീഷണർ, സമാന പ്രവർത്തനങ്ങളില്‍ ഏർപ്പെടരുതെന്ന് അധികാരികള്‍ക്ക് നിർദേശം നല്‍കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.