ബെംഗളൂരു: ബെംഗളൂരു മെട്രോയിൽ നിരക്ക് വർധനവിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്.
നിരക്ക് വർധന വരുത്തിയതിന് പിന്നാലെ നേരിയ ഇളവ് നൽകിയെങ്കിലും യാത്രക്കാരുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടിയാണ് മെട്രോ നേരിടുന്നത്.
ഒരാഴ്ചയ്ക്കിടെ 40,000-ഓളം യാത്രക്കാരുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്ജേ 100 ശതമാനമാണ് നിരക്ക് വർധന വരുത്തിയിരുന്നത്.
ഇതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. യാത്രക്കാർ കൂട്ടമായി മെട്രോയെ കൈയ്യൊഴിയാനും തുടങ്ങി. പിന്നാലെയാണ് മെട്രോയിൽ നിരക്ക് വർധന 71 ശതമാനമായി നിജപ്പെടുത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച 7.8 ലക്ഷം യാത്രക്കാരാണ് ബെംഗളൂരു മെട്രോയിൽ യാത്രചെയ്തത്. ഫെബ്രുവരി 10ന് ഇത് 8.2 ലക്ഷമായിരുന്നു.
ഇതിന് തൊട്ടുമുമ്പുള്ള തിങ്കളാഴ്ച (ഫെബ്രുവരി മൂന്ന്) 8.7 ലക്ഷം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്തത്. അവധി ദിനങ്ങളിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ഒമ്പതിന് 6.2 ലക്ഷം യാത്രക്കാരുണ്ടായിരുന്നിടത്ത്, 16-ന് 5.3 ലക്ഷമായി കുറഞ്ഞു. 90,000- ഓളം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.
നിരക്ക് വർധനയിൽ പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പ് ശക്തമായി തുടരുകയാണെങ്കിലും തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് അധികൃതർ.
ഫെയർ ഫിക്സേഷൻ കമ്മിറ്റിയുടെ ശുപാർശകൾ പാലിക്കാൻ കോർപറേഷൻ ബാധ്യസ്ഥമാണെന്ന് ബിഎംആർസിഎൽ മാനേജിങ് ഡയറക്ടർ മഹേശ്വര റാവു വ്യക്തമാക്കി.
എന്നിരുന്നാലും യാത്രക്കാർ കുറയുന്ന സാഹചര്യത്തിൽ നിരക്ക് വർധനവ് കോർപറേഷൻ പുനപരിശോധിക്കുമെന്നും എന്തെങ്കിലും അപാകതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരു മെട്രോ വരുമാനത്തിൽ കാര്യമായ കുറവുണ്ടായിട്ടില്ലെന്നും നിരക്കുവർധന യാത്രക്കാരെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നതിലേക്ക് തള്ളിവിടുമെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.