മുൻ ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: സംസ്ഥാനത്ത് വീണ്ടും ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേർന്നു.

മുൻ എം.പിയും മന്ത്രിയുമായ കെ. ജയപ്രകാശ് ഹെഗ്ഡെ, മുൻ എം.എല്‍.എമാരായ ബി.എം.സുകുമാർ ഷെട്ടി, എം.പി. കുമാരസ്വാമി എന്നിവരാണ് കഴിഞ്ഞ ദിവസം പാർട്ടി അംഗത്വം സ്വീകരിച്ചത്.

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാനായ ജയപ്രകാശ് ഹെഗ്ഡെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയാകുമെന്നാണ് വിവരം.

ബി.ജെ.പി സർക്കാറിന്റെ കാലത്താണ് ഇദ്ദേഹത്തെ കമ്മീഷൻ ചെയർമാനായി നിയമിച്ചത്.

നേരത്തെ ഇദ്ദേഹം കോണ്‍ഗ്രസിനോടൊപ്പമായിരുന്നു.

2009ലും 2014ലും ഉഡുപ്പി-ചിക്കമംഗളൂർ സീറ്റില്‍ നിന്ന് ലോക്സഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

എന്നാല്‍, 2012ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയുണ്ടായി.

ബ്രഹ്മവാർ നിയമസഭാ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ജനപ്രതിനിധിയായി തെരഞ്ഞെടുത്തിട്ടുണ്ട്.

ഒരു തവണ സ്വതന്ത്രനായും മറ്റൊരു തവണ പഴയ ജനതാളിന്റെ സ്ഥാനാർഥിയുമായാണ് മത്സരിച്ചത്.

അന്നത്തെ ജനതാദള്‍ സർക്കാറില്‍ തുറമുഖ, ഫിഷറീസ് മന്ത്രിയായി സേവനമനുഷ്ഠിച്ച അദ്ദേഹം ഉഡുപ്പി ജില്ലയുടെ രൂപീകരണത്തിന് നിർണായക പങ്കുവഹിച്ചു.

അഭിഭാഷകനായ ഹെഗ്ഡെയെ 2015ല്‍ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

തുടർന്ന് അദ്ദേഹം ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

ബി.എം. കുമാർ ഷെട്ടിയും കുമാരസ്വാമിയും മുൻ ബി.ജെ.പി എം.എല്‍.എമാരാണ്.

2018ല്‍ ബൈന്ദൂർ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ബി.എം.സുകുമാർ ഷെട്ടി വിജയിച്ചത്.

കുമാരസ്വാമി മൂന്ന് തവണ മുടിഗെരെ നിയമസഭയില്‍ നിന്ന് വിജയിച്ചു.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുവർക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചു.

തുടർന്ന് കുമാരസ്വാമി ജെ.ഡി.എസ് ടിക്കറ്റില്‍ മുടിഗെരെയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ജി. പരമേശ്വര, ഊർജ മന്ത്രി കെ.ജെ. ജോർജ് തുടങ്ങിയ നിരവധി നേതാക്കളുടെ സാന്നിധ്യത്തിലാണ് മൂവരും കോണ്‍ഗ്രസില്‍ ചേർന്നത്.

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് മൂന്നുപേരും വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us