ഷെട്ടാറും ബൊമ്മയും മത്സരിച്ചേക്കും 

ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുൻ മുഖ്യമന്ത്രിമാരായ ജഗദീഷ് ഷെട്ടാർ, ബസവരാജ് ബൊമ്മെ എന്നിവരെ ബിജെപി സ്ഥാനാർഥിയാക്കിയേക്കും.

ലിംഗായത്ത് വിഭാഗക്കാരായ ഇരുവരെയും രംഗത്തിറക്കി പരമാവധി സീറ്റ് നേടുകയാണു ബിജെപിയുടെ ലക്ഷ്യം.

ഹവേരി മണ്ഡലത്തിലേക്കാണു ബൊമ്മെയെ പരിഗണിക്കുന്നത്.

ഹവേരിയിലെ സിറ്റിംഗ് എംപി ശിവകുമാർ ഉദാസി തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തില്‍ നിന്നു വിരമിക്കുകയാണെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.

ബെല്‍ഗാം(ബെളഗാവി) മണ്ഡലത്തിലേക്കാണു ഷെട്ടാർ പരിഗണിക്കപ്പെടുന്നത്.

ബിജെപിയിലെ മംഗള അംഗദിയാണു സിറ്റിംഗ് എംപി. മുൻ കേന്ദ്രമന്ത്രി സുരേഷ് അംഗദിയുടെ ഭാര്യയായ മംഗള ഉപതെരഞ്ഞെടുപ്പില്‍ വെറും 5000 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.

കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് സതീഷ് ജാർക്കിഹോളിയാണു പരാജയപ്പെട്ടത്.

സീറ്റ് നിലനിർത്തണമെങ്കില്‍ ശക്തനായ സ്ഥാനാർഥി വേണമെന്ന ചിന്തയിലാണു ബിജെപി നേതൃത്വം.

മംഗള ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ മുഖ്യ ചുമതലക്കാരൻ ഷെട്ടാറായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ട ഷെട്ടാർ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഷെട്ടാർ തോറ്റു.

ഏതാനും നാള്‍ മുമ്പാണ് ഷെട്ടാർ ബിജെപിയില്‍ മടങ്ങിയെത്തിയത്.

2019ല്‍ 28ല്‍ 25 സീറ്റും ബിജെപിക്കായിരുന്നു.

ഒരു സീറ്റില്‍ ബിജെപി പിന്തുണച്ച സ്വതന്ത്ര സുമലത വിജയിച്ചു.

കോണ്‍ഗ്രസ്, ജെഡിഎസ് പാർട്ടികള്‍ക്ക് ഓരോ സീറ്റ് മാത്രമാണു കിട്ടിയത്.

ഇത്തവണ ജെഡി-എസ് ബിജെപി സഖ്യത്തിലാണ്.

മണ്ഡ്യ, ഹാസൻ, കോലാർ സീറ്റുകള്‍ ജെഡി-എസിനു നൽകിയേക്കും.

ഒരു സീറ്റില്‍ ജെഡി-എസ് സ്ഥാനാർഥി ബിജെപി ചിഹ്നത്തില്‍ മത്സരിച്ചേക്കും.

എച്ച്‌.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥ് ആകും ബെംഗളൂരു റൂറല്‍ സീറ്റില്‍ ബിജെപി ചിഹ്നത്തില്‍ മത്സരിക്കുക.

കോണ്‍ഗ്രസ് കഴിഞ്ഞ തവണ വിജയിച്ച ഏക സീറ്റാണിത്.

മണ്ഡ്യയില്‍ എച്ച്‌.ഡി. കുമാരസ്വാമി മത്സരിച്ചേക്കുമെന്നാണു റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us