സംസ്ഥാനത്ത് അമൂലിന്റെ പേരിൽ പോര് മുറുകുന്നു

ബെംഗളൂരു: പാലുല്‍പന്നങ്ങള്‍ വില്‍ക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു.

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ പ്രതികരിച്ചു.

അമൂല്‍ ബ്രാന്‍ഡിനെക്കുറിച്ച്‌ ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാന്‍ഡിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി മാറും ബൊമ്മെ പറഞ്ഞു. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ബ്രാന്‍ഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ പാല്‍ വില്‍ക്കുന്നുണ്ട്. മറ്റു ബ്രാന്‍ഡുകള്‍ കാലങ്ങളായി കര്‍ണാടകയില്‍ പാലുല്‍പന്നങ്ങള്‍ വില്‍പന നടത്തുന്നുണ്ട്. അമൂല്‍ ബി.ജെ.പി ബ്രാന്‍ഡും നന്ദിനി കോണ്‍ഗ്രസ് ബ്രാന്‍ഡുമാണോ എന്നും ആരോഗ്യ മന്ത്രി കെ. സുധാകര്‍ ചോദിച്ചു.

അതേസമയം അമൂല്‍ ഉല്‍പന്നങ്ങള്‍ കര്‍ണാടകയില്‍ വില്‍ക്കുന്നതിനെതിരെ കോണ്‍ഗ്രസ് കാമ്പയിന്‍ ആരംഭിച്ചു.

ജനങ്ങള്‍ കെട്ടിപ്പൊക്കിയ ബാങ്കുകളെ ലയനത്തിന്റെ പേരില്‍ വിഴുങ്ങിയതു പോലെ കര്‍ണാടകയിലെ കര്‍ഷകരുടെ ജീവനാഡിയായ നന്ദിനി ബ്രാന്‍ഡ് അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഗുജറാത്തിന്റെ പുരോഗതിയും കര്‍ണാടക ബ്രാന്‍ഡിന്‍റെ നാശവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അമൂല്‍ പാല്‍ വില്‍ക്കാനുള്ള നീക്കത്തെ ജനങ്ങള്‍ എതിര്‍ക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്‌.ഡി. കുമാരസ്വാമി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us