ജയലളിതയുടെ സാരികളുടെയും ചെരുപ്പുകളുടെയും ലേല സാധ്യത പരിശോധിച്ച് സർക്കാർ

ബെംഗളൂരു: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍ നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്ത 11,344 സാരികള്‍, 250 ഷാളുകള്‍, 750 ജോഡി ചെരിപ്പുകള്‍ എന്നിവ ലേലം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ലേലസാധ്യത പരിശോധിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചു.

1996 ഡിംസബര്‍ 11ന് ജയലളിതയുടെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതിയില്‍ നടന്ന റെയ്ഡിലാണു വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തത്. ഇവ 2003 ഡിസംബര്‍ മുതല്‍ കര്‍ണാടക നിയമസഭയുടെ ട്രഷറിയിലാണു സൂക്ഷിക്കുന്നത്. ഇത് ലേലം ചെയ്യണമെന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കവെയാണ് സര്‍ക്കാര്‍ ലേല സാധ്യത പരിശോധിക്കാന്‍ ഒരുങ്ങുന്നത്.

വസ്തുക്കള്‍ നശിച്ചുപോകുമെന്നു ചൂണ്ടിക്കാട്ടി ലേലം ആവശ്യപ്പെട്ടു ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകന്‍ ടി.നരസിംഹമൂര്‍ത്തി കഴിഞ്ഞ വര്‍ഷം ഹര്‍ജി നല്‍കിയിരുന്നു. എസ്‌പിപിയെ നിയോഗിക്കാന്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതി നിര്‍ദേശിച്ചെങ്കിലും നപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി സുപ്രീം കോടതി 11ന് പരിഗണിക്കാനിരിക്കെയാണു സര്‍ക്കാരിന്റെ നടപടി.

ജയലളിത, തോഴി വി.കെ. ശശികല, ശശികലയുടെ ബന്ധുക്കളായ ജെ.ഇളവരശി, വി.എന്‍.സുധാകരന്‍ എന്നിവര്‍ക്കെതിരെയുള്ള സ്വത്തുകേസിലായിരുന്നു റെയ്ഡ്. ഈ കേസിന്റെ വിചാരണ 2003 നവംബറില്‍ സുപ്രീം കോടതി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റിയപ്പോള്‍ പിടിച്ചെടുത്ത വസ്തുക്കളും ഇവിടേക്കു മാറ്റിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us