കേരളം വിട്ടപ്പോൾ രാഹുൽ ഗാന്ധി വേഷം മാറിയോ? കാവിഷാൽ ധരിച്ച രാഹുൽ ഗാന്ധി ചിത്രം വച്ചുള്ള വ്യാജ പ്രചരണം 

ബംഗളൂരു: 18 ദിവസം കേരളം ഇളക്കി മറിച്ച്‌ പരിപാടി നടത്തിയ ശേഷം ഇന്നലെ കർണാടകയിലേക്ക് പ്രവേശിച്ച ഭാരത് ജോഡോ യാത്ര പുതിയ ഒരു വിവാദത്തിലേക്കും കൂടിയാണ് പ്രവേശിച്ചത്.

വിവാദം മറ്റൊന്നുമല്ല, രാഹുൽ ഗാന്ധിയുടെ വേഷമാണ്. യാത്രയുടെ തുടക്കത്തിൽ രാഹുൽ ഗാന്ധിയുടെ വേഷം വിമർശനങ്ങൾക്ക്  ഇടയാക്കിയിട്ടുണ്ട്.

ജോഡോ യാത്രയിൽ രാഹുൽ ധരിച്ചിരിക്കുന്ന ടീഷർട്ടിന് 41000 രൂപ വിലയുണ്ടെന്ന ആരോപണവുമായിരുന്നു അത്.  ടീഷർട്ടിന്റെ ചിത്രവും വിലയുമടക്കം പലരും ട്വീറ്റ് ചെയ്തു. വിദേശ നിർമിത ടീ ഷർട്ട് ധരിച്ചാണ് രാഹുൽ പദയാത്ര നടത്തുന്നതെന്ന് കുറ്റപ്പെടുത്തി സാക്ഷാൽ അമിത് ഷാ തന്നെ രംഗത്ത് എത്തിയിരുന്നു . ‘രാഹുൽ ബാബ ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള കാൽനട യാത്രയിലാണ്, പക്ഷേ അദ്ദേഹം ധരിച്ചിരിക്കുന്നത് വിദേശ ടീ ഷർട്ടാണ്. ഇന്ത്യയെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് രാഹുൽ ബാബ രാജ്യത്തിന്റെ ചരിത്രം വായിക്കേണ്ടതുണ്ട്’ എന്നായിരുന്നു രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന പൊതുയോഗത്തിൽ അമിത്ഷാ പറഞ്ഞത്.

എന്നാൽ, ഇന്ന് രാഹുലിന്റെ വസ്ത്രം വിവാദമാക്കിയത് സോഷ്യൽമീഡിയയിലെ മറ്റു ചിലരാണ് . ടീ ഷർട്ട് ധരിച്ച് നടന്നിരുന്ന രാഹുൽ, അതിർത്തികടന്ന് ബി.ജെ.പി ഭരിക്കുന്ന കർണാടകയിൽ എത്തിയ അന്നു തന്നെ ‘ഓം’ എന്ന് എഴുതിയ കാവിഷാൽ ധരിച്ചുവെന്നാണ് ആരോപണം. ‘വേഷങ്ങൾ ജന്മങ്ങൾ വേഷം മാറാൻ നിമിഷങ്ങൾ…’ എന്ന പാട്ടിലെ വരികൾ ബിജിഎം ചേർത്ത് രണ്ട് സംസ്ഥാനങ്ങളിലെ ജോഡോയാത്രയുടെയും ചിത്രങ്ങൾ എന്ന പേരിൽ ഈ ദൃശ്യങ്ങൾ അവർ വിഡിയോ ആക്കി പ്രചരിപ്പിക്കുന്നുണ്ട്.

എന്നാൽ, ഇതേക്കുറിച്ച്  നടത്തിയ അന്വേഷണത്തിൽ ഈ ഫോട്ടോ 2022 മാർച്ച് നാലിന് ദീപക് ഖത്രി എന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ‘ഓം നമ ശിവായ, രാഹുൽ ഗാന്ധി കാശി വിശ്വനാഥിൽ’ എന്ന ഹിന്ദിയിലുള്ള അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പങ്കുവെച്ചിരിക്കുന്നത്.

യു.പി തെരഞ്ഞെടുപ്പ് കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധി കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ച ചിത്രം ആയിരുന്നു അത്. അതോടെ ഈ പ്രചരണം വസ്തുതാ വിരുദ്ധമാണെന്ന് തെളിഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us