400 വർഷം പഴക്കമുള്ള വിഗ്രഹവുമായി നാലു പേർ പിടിയിൽ

ചെന്നൈ : രണ്ട് കോടിയിലധികം രൂപ വിലമതിക്കുന്ന, 400 വര്‍ഷം പഴക്കമുള്ള പുരാതന വിഗ്രഹം വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെ തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തൂത്തുക്കുടി സ്വദേശികളായ അറുമുഖരാജ്, കുമാരവേല്‍, മുസ്തഫ, സെല്‍വകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അന്വേഷണ സംഘത്തിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. ജയന്ത് മുരളി, ഐ.ജി ദിനകരന്‍, പോലീസ് സൂപ്രണ്ട് രവി എന്നിവര്‍ ഉള്‍പ്പെട്ട സംഘം വിഗ്രഹ വില്‍പനക്കാരെ നിരീക്ഷിച്ചു. വളരെ കരുതലോ​ടെയാണ് അവര്‍ വിഗ്രഹം കച്ചവടം ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്ന് പോലീസ് സംഘത്തിന് ബോധ്യമായി.

മധുരൈ റേഞ്ച് അഡീഷനല്‍ സൂപ്രണ്ട് ഓഫ് പോലീസ് മലൈസാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. വിഗ്രഹ ശേഖരണത്തിലെ മുഖ്യസൂത്രധാരനെ കണ്ടെത്താനുള്ള തന്ത്രങ്ങളാണ് പോലീസ് ആദ്യം മെനഞ്ഞത്. വിലപിടിച്ച വിഗ്രഹങ്ങള്‍ വാങ്ങുന്ന കച്ചവടക്കാരാണെന്ന് വില്‍പനക്കാരെ സമീപിച്ചായിരുന്നു അവരുടെ നീക്കങ്ങള്‍.

ഇതിനായി പോലീസുകാര്‍ വേഷം മാറിയെത്തുകയായിരുന്നു. വില്‍പനക്കാരുടെ വിശ്വാസം നേടിയെടുത്ത ശേഷം പുരാതന വിഗ്രഹം കൈവശമുണ്ടായിരുന്നയാളെ പോലീസ് സംഘം തിരിച്ചറിഞ്ഞു. പിന്നീട് വില്‍പനക്കാരുമായി വിഗ്രഹം വാങ്ങാന്‍ കരാര്‍ ഉണ്ടാക്കി.

‘പറഞ്ഞുറപ്പിച്ച’ കച്ചവടത്തിനായി ട്രിച്ചി ജില്ലയില്‍ നിന്നുള്ള മുസ്തഫ എന്നയാള്‍, ട്രിച്ചി-മധുര ഹൈവേയില്‍ മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്ത് പുരാതന വിഗ്രഹവുമായി എത്തി. മുസ്തഫ, അറുമുഖരാജ്, കുമാരവേല്‍ എന്നിവരെ പോലീസ് ഉടന്‍ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ തമിഴ്‌നാട് ശിവഗംഗ ജില്ലയില്‍ നിന്നുള്ള സെല്‍വകുമാര്‍ എന്നയാളില്‍ നിന്നാണ് വിഗ്രഹം ലഭിച്ചതെന്ന് കണ്ടെത്തി.

അഞ്ച് വര്‍ഷം മുമ്പ് മരിച്ച പിതാവ് നാഗരാജനില്‍നിന്നാണ് വിഗ്രഹം തനിക്ക് ലഭിച്ചതെന്നായിരുന്നു സെല്‍വകുമാറിന്റെ മൊഴി. ശിവഗംഗയിലെ ഒരു നാളികേര വ്യാപാരിയാണ് ജ്യോതിഷിയായ പിതാവിന് വിഗ്രഹം നല്‍കിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

അതേസമയം, നാളികേര വ്യാപാരിയുടെ പേരും വിലാസവുമൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. ഇതിനായി ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us