മലയാളി മാധ്യമ പ്രവർത്തകയുടെ മരണത്തിൽ ദുരൂഹത

ബെംഗളൂരു: മലയാളി മാധ്യമ പ്രവര്‍ത്തകയെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച്‌ പെണ്‍കുട്ടിയുടെ കുടുംബം.

റോയിട്ടേഴ്സിലെ മാധ്യമപ്രവര്‍ത്തകയായ ശ്രുതിയെയാണ് മാര്‍ച്ച്‌ 20ന് ബെംഗളൂരുവിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നാല് വര്‍ഷം മുമ്പാണ് കാസര്‍കോട് സ്വദേശി ശ്രുതിയും കണ്ണൂര്‍ സ്വദേശിയും ബെംഗളൂരുവിൽ സോ‌ഫ്ട്‌വെയര്‍ എഞ്ചിനിയറുമായ അനീഷും വിവാഹിതരായത്. വിവാഹശേഷം ശ്രുതിയെ മാനസികമായും ശാരീരികമായി അനീഷ് പീഡിപ്പിച്ചിരുന്നതായി യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

പണത്തെ ചൊല്ലിയായിരുന്നു ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടാകുന്നത്. ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരില്‍ ശ്രുതിയുടെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് സഹോദരന്‍ നിഷാന്ത് പോലീസിനോട് പറഞ്ഞു. വഴക്കിനിടയിൽ ശരീരമാസകലം കടിച്ചു മുറിവേല്‍പ്പിച്ചിരുന്നതായും സഹോദരി പറഞ്ഞ് അറിയാമെന്ന് നിഷാന്ത് പറയുന്നു.

ശ്രുതിയും ഭര്‍ത്താവ് അനീഷും ബെംഗളൂരു നല്ലൂറഹള്ളിയിലുള്ള മെഫെയറിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസം. മരണദിവസം അനീഷ് നാട്ടിലായിരുന്നു. ശ്രുതിയുടെ അമ്മ നാട്ടില്‍ നിന്നും പലവട്ടം വിളിച്ചിട്ടും ഫോണ്‍ എടുക്കാതായതോടെ ബെംഗളൂരുവിൽ എഞ്ചിനിയറായ സഹോദരന്‍ നിഷാന്തിനെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നിഷാന്ത് ശ്രുതിയുടെ അപ്പാര്‍ട്ടിമെന്റിലെ സെക്യൂരിറ്റിയെ ബന്ധപ്പെടുകയാണ് ഉണ്ടായത്. സെക്യൂരിറ്റി എത്തിയ സമയത്ത് മുറി അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. സംശയം തോന്നി പൊലീസില്‍ അറിയിച്ച്‌ അവരെത്തി വാതില്‍ തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനം കാരണമാണ് മരിക്കുന്നതെന്ന കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിനെതിരെ സ്ത്രീധനപീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us