സ്വപ്ന സുരേഷിനെ ഇന്ന് ഇഡി ചോദ്യം ചെയ്യും;

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ഇന്ന് ചോദ്യം ചെയ്യും. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എന്‍ഫോഴ്സ്മെന്‍റ് നിര്‍ബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നില്‍ എം.ശിവശങ്കര്‍ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന വിവിധ ടെലിവിഷൻ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാൻ ഇഡി തീരുമാനിച്ചത്. ആത്മഹത്യയുടെ വക്കിലാണ് താൻ നില്‍ക്കുന്നതെന്നും അതുകൊണ്ടുതന്നെ തനിക്ക് ഒന്നിനെയും ഭയമില്ലെന്നും പറഞ്ഞുകൊണ്ടായിരുന്നു സ്വപ്നയുടെ പ്രതികരണം.

രാവിലെ 11 മണിയ്ക്ക് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാകമണെന്നാവശ്യപ്പെട്ടാണ് സ്വപ്നയ്ക്ക് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ സമയം നീട്ടി ചോദിക്കുകയും തുടർന്ന് ഈ മാസം 15 ന് ഹാജരാകുമെന്നും സ്വപ്ന വ്യക്തമാക്കുകയായിരുന്നു.

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്.

ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നെന്നും സ്വപ്ന അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിൽ കൂടുതൽ വ്യക്തത വരുത്തിയേക്കും. കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് ഇഡി. എം ശിവശങ്കറിന്‍റെ പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു വെളിപ്പെടുത്തലുകളുമായി സ്വപ്ന സുരേഷ് രംഗത്തെത്തിയത്. വിവിധ ചനലുകൾക്ക് അഭിമുഖം നൽകിയ അവർ ശിവശങ്കറിനെതിരെ വിമർശനങ്ങൾ നടത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us