പെഗാസസ് ഫോൺ ചോർത്തൽ; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് രംഗത്ത്

ബെംഗളൂരു: പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രാഷ്രപതി രാംനാഥ് കോവിന്ദിന് കർണാടക കോൺഗ്രസ് അംഗങ്ങളുടെ കത്ത്. പ്രസ്തുത അന്വേഷണം സുപ്രീംകോടതി സിറ്റിംഗ് ജഡ്ജിന്റെ നേതൃത്വത്തിൽ നടത്തണമെന്നും സന്ദേശത്തിൽ ഇവർ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെയും കെപിസിസി തലവൻ ഡി കെ ശിവകുമാറിന്റെയും നേതൃത്വത്തിൽ പാർട്ടി ഭാരവാഹികളും പ്രവർത്തകരും സംയുക്തമായി രാഷ്ട്രപതിയെ അഭിസംബോധന ചെയ്ത് ഗവർണർ തവർചന്ദ് ഗെലോട്ടിന് കത്ത് സമർപ്പിച്ചു.

പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെയുള്ള പ്രമുഖരിൽ നിന്നും വിവരം ചോർത്താൻ കേന്ദ്രം ഒരു അന്താരാഷ്ട്ര ഏജൻസിയെ ഉപയോഗിച്ചതിനാൽ തന്നെ പെഗാസസ് വിവാദം അന്താരാഷ്ട്രതലത്തിലുള്ള ഗുരുതര പ്രശ്നമാണെന്നും അതിനാലാണ് വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടതെന്നും ഡി കെ ശിവകുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ്-ജെഡി (എസ്) സഖ്യം അധികാരത്തിലിരുന്ന 2019 കാലഘട്ടത്തിൽ എച്ച്ഡി കുമാരസ്വാമി, ജി പരമേശ്വർ, സിദ്ധരാമയ്യ എന്നിവരെ നിരീക്ഷിച്ചതായുള്ള റിപ്പോർട്ടുകളെ കുറിച്ചും കത്തിൽ പ്രതിപാദിക്കുന്നുണ്ട്.

ദേശീയരാഷ്ട്രീയത്തിൽ കത്തി നിൽക്കുന്ന പെഗാസസ് ഫോൺ ചോർത്തൽ വിവാദം ഈ വാരം ആദ്യത്തോടെയാണ് മറനീക്കി പുറത്തുവന്നത്. എന്നാൽ ഫോൺ ടാപ്പിംങുമായി ബന്ധപ്പെട്ട മുഴുവൻ റിപ്പോർട്ടുകളെയും തള്ളിക്കളയുന്ന നിലപാടാണ് കേന്ദ്ര സർക്കാർ തുടക്കം മുതലേ വിഷയത്തിൽ സ്വീകരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us