അതിർത്തി പ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽ ആശങ്ക; മുഖ്യമന്ത്രി ഇടപെട്ടു

ബെംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തിപ്രദേശങ്ങളിലെ സ്ഥലപ്പേരുകൾ മാറ്റുന്നതിൽനിന്ന് കേരളം പിന്മാറണമെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ഇക്കാര്യമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം കത്തെഴുതി.

കാസർകോട്ടും മഞ്ചേശ്വരത്തുമുള്ള മലയാളികളും കന്നഡിഗരും ഐക്യത്തോടെയാണ് കഴിയുന്നത്. അതിനാൽ കന്നഡയിലുള്ള സ്ഥലപ്പേരുകൾ മലയാളത്തിലേക്ക് മാറ്റുന്നത് നല്ല കാര്യമല്ല -യെദ്യൂരപ്പ പറഞ്ഞു.

തുളു-കന്നഡ ശൈലിയിലുള്ള സ്ഥലപ്പേരുകൾ മലയാളശൈലിയിലേക്ക് മാറ്റുന്നതിനെതിരേ കർണാടക അതിർത്തിമേഖലാ വികസന അതോറിറ്റി രംഗത്തെത്തിയിരുന്നു. അതോറിറ്റി ചെയർമാൻ ഡോ. സി.സോമശേഖർ ഇക്കാര്യം യെദ്യൂരപ്പയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

സ്ഥലപ്പേരുകൾക്ക് മാറ്റം വരുത്തുന്നതിനെതിരേ മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മൈസൂരു-കുടക് എം.പി. പ്രതാപ്‌സിംഹ തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. കാസർകോട്ടെ അതിർത്തിപ്രദേശങ്ങളിലുള്ളവരുടെ വികാരം ഹനിക്കുന്ന തീരുമാനമാണ് സ്ഥലങ്ങളുടെ പേരുമാറ്റമെന്നാണ് വിമർശനം.

എന്നാൽ സ്ഥലപ്പേരുകള്‍ മാറ്റുമെന്നത് അസംബന്ധമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു പ്രതികരിച്ചു. സര്‍ക്കാര്‍തലത്തില്‍ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫും വ്യക്തമാക്കി. കന്നഡ സ്ഥലപ്പേരുകള്‍ മാറ്റാന്‍ ഒരു നീക്കവും സര്‍ക്കാര്‍ തലത്തില്‍ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്റഫ് പ്രചാരണത്തിന് പിന്നില്‍ ചില ആളുകളുടെ ഗൂഢ നീക്കമുണ്ടെന്ന് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us